KeralaLatest NewsIndiaGulf

വീഡിയോ കോളിലൂടെ അവസാനമായി പ്രിയതമയേയും കുഞ്ഞിനേയും കാണാനുള്ള ആഗ്രഹം ബാക്കി വെച്ച് സനീഷ് യാത്രയായി :സൗദിയിൽ നിന്നൊരു വേദനിപ്പിക്കുന്ന റിപ്പോർട്ട്

ജിദ്ദ: അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി. വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന അവസാനത്തെ മോഹവും ബാക്കിയാക്കിയാണ് പി സി സനീഷ് യാത്രയായത് . ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സിനോട് വീഡിയോ കോള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഫോണുമായി നഴ്‌സ് സനീഷിന്റെ അടുത്ത് എത്തി. അപ്പോഴേക്കും സനീഷിനെ മരണം കീഴടക്കിയിരുന്നു.

ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണു (പ്ലേറ്റ്‌ലറ്റ്) കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു.

ഇതിനിടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സനീഷിന് രക്തം ദാനം നല്‍കിയിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്.

ഇതിനിടെ ഗള്‍ഫില്‍ കോവിഡ് മൂലമുള്ള മലയാളി മരണം 138 ല്‍ എത്തി നില്‍ക്കുകയാണ്. 85 ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സഊദിയിലും കുവൈത്തിലുമായി 47 മരണങ്ങള്‍. ഒമാനില്‍ രണ്ടും ഖത്തറില്‍ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈന്‍ മാത്രമാണ് ഗള്‍ഫില്‍ കൊവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button