Latest NewsKeralaNews

സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ അദ്ധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം • സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ അദ്ധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാണെന്നും വീട്ടിലിരുന്ന് മൊബൈല്‍ വഴിയും,ടി.വി,ടാബ്,ലാപ് തുടങ്ങിയവ ഉപയോഗിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താനുള്ള സര്‍ക്കാരിന്‍റെ പുതിയ തീരുമാനം തുക്ലഗ് പരിഷ്കാകരമായി മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

വേണ്ടത്ര ആലോചനയില്ലാതെയും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന സാഹചര്യം മനസ്സിലാക്കാതെയുമാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേര്‍ക്കും മൊബൈല്‍,ലാപ്ടോപ്,ടാബുകള്‍ ഇല്ലാത്തവരാണ്. ഈ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ പഠിക്കണമെന്ന് പറയുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നതډാര്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്ക്കാരങ്ങളാണ്. കോവിഡ്-19ന്‍റെ മറവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ആലോചനകളില്ലാതെ ധൃതിപിടിച്ച് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം തന്നെ ലംഘിക്കപ്പെടുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസരംഗത്തു നിന്ന് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും പുറത്താക്കപ്പെടുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി അടിച്ചേല്‍പ്പിച്ച് നിര്‍ദ്ധനരായ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം വഴിമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി പുനപരിശോധിക്കണം. വീടുകളില്‍ പഠന സൗകര്യമില്ലാത്ത ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്‍റര്‍നെറ്റും വൈഫൈ സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങലിലും വനപ്രദേശങ്ങളിലും താമസിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രൈമറി,അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

പട്ടികജാതി/വര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ മിക്ക വീടുകളിലും ഉച്ചഭക്ഷണം പോലുമില്ലാത്ത വീടുകളാണ്. സ്കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം കഴിച്ചാണ് ഈ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്റ്റൈപ്പന്‍റും ലംപ്സംഗ്രാന്‍റും പോലും ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും താറുമാറാക്കുന്ന പുതിയ ഓണ്‍ലൈന്‍ പരിഷ്ക്കാരം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

കോവിഡ്-19ന്‍റെ പേരില്‍ കേരളത്തിന്‍റെ സവിശേഷതയാര്‍ന്ന വിദ്യാഭ്യാസരംഗം തകര്‍ക്കാന്‍ ഗവണ്മെന്‍റ് കൂട്ടുനില്‍ക്കുകയാണ്. കോവിഡ്-19ന്‍റെ വ്യാപനത്തിന്‍റെ പേരുപറഞ്ഞ് സ്കൂളുകള്‍ അനിശ്ചിതമായി പൂട്ടിയിട്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ മറവില്‍ കോടികള്‍ ചെലവഴിക്കാനുള്ള തന്ത്രമാണിതെന്നും വന്‍ അഴിമതിക്ക് കളമൊരുങ്ങുന്ന അശാസ്ത്രീയമായ ഓണ്‍ലൈന്‍ അദ്ധ്യയനത്തില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്‍മാറിയേ മതിയാവൂ എന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button