KeralaLatest NewsNews

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വന്നിറങ്ങുന്ന ആളുകളെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ഉപയോഗത്തിലാണ്. കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കടക്കം നിയന്ത്രണം വേണമെന്നാണ് സംസ്ഥാനമയച്ച കത്തിൽ ആവശ്യപ്പെടുന്നത്.

വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ താല്‍പ്പര്യം. മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇങ്ങോട്ട് വരുന്നത് കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സംസ്ഥാന മന്ത്രിമാര്‍ അടക്കം നേരത്തെ പറഞ്ഞിരുന്നു. അവര്‍ അതുകൊണ്ട് തന്നെ അധികം വരേണ്ടതില്ല എന്നാവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും വി.മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫില്‍ ഇതിനകം തന്നെ 160ലധികം മലയാളികള്‍ മരിച്ചു. പ്രവാസികളെ എത്രയും വേഗം മടക്കിക്കൊണ്ടുവരികയെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിന് ആവശ്യമായ ക്വാറന്റീന്‍ സംവിധാനങ്ങളും പരിശോധനാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ അടിയന്തരമായി ഏര്‍പ്പെടുത്തണം. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തിലും സംസ്ഥാനസര്‍ക്കാരുകള്‍ പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ്.

വന്ദേ ഭാരത് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തുടരുകയാണ്. ഇക്കാര്യത്തിൽ കേരളവുമായി ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയയ്ക്കുകയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button