Latest NewsKeralaNews

ശനിയാഴ്ച കേരളത്തിൽ 108 പേർക്ക് കോവിഡ്, 50 പേർക്ക് രോഗമുക്തി

തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 108 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാൻ-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാൻ-1, അയർലാന്റ്-1) 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, ഡൽഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ശനിയാഴ്ച രാവിലെ മരിച്ചു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും (6 എയർ ഇന്ത്യ ജീവനക്കാർ), എറണാകുളം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികൾ), കണ്ണൂർ ജില്ലയിൽ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,81,482 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1615 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 3903 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 20,769 സാമ്പിളുകൾ ശേഖരിച്ചതിൽ 19,597 സാമ്പിളുകൾ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button