KeralaLatest NewsNews

സഹോദരിയുമായി പ്രണയം; യുവാവിനെ ആങ്ങള നടുറോഡില്‍ വെട്ടിവീഴ്ത്തി

മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ച 19 വയസുകാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ ഇടത് കൈപ്പത്തിക്ക് മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ ബന്ധു അരുണ്‍ ബാബുവിനും പരിക്കുണ്ട്. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് സമീപത്തെ കടയിൽ മുഖാവരണം വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു. വലത്‌ കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്. ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. ബൈക്കിൽ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു.

ആക്രമണ ദൃശ്യങ്ങൾക്കായി സെമിത്തേരിയുടേയും വ്യാപാര ശാലയുടേയും സി.സി.ടി.വി. ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചു.അഖിലും പ്രതിയായ യുവാവിന്റെ സഹോദരിയും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇത് സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയം തുടര്‍ന്നതിലുള്ള വൈരാഗ്യമാണ് കത്തികുത്തില്‍ അവസാനിച്ചതെന്നാണ് സൂചന. അഖില്‍ ഇപ്പോള്‍ എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. മുറിഞ്ഞ് വിടാറായ കൈ തുന്നിച്ചേർക്കാനായി അഖിലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button