Latest NewsNewsIndia

സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നതായി സൂചന ; ആന്‍ഡമാൻ ദ്വീപുകൾക്ക് സമീപം സുരക്ഷ ശക്തമാക്കി നാവികസേന

ന്യൂഡൽഹി : ലഡാക്കിലെ ഗൽവാനിൽ ഇന്ത്യൻ സൈനികരിൽ നിന്ന് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇനി ചൈന ആക്രമണം നടത്തില്ലെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. എന്നാൽ സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആന്‍ഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.  ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്നും നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു. . ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോർട്ടുകൾ പ്രകാരം, തർക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയുണ്ട്.

അതേസമയം ആൻഡമാനിലെ ഇന്ത്യൻ ആധിപത്യം ഇന്ത്യൻ സമുദ്ര മേഖലയിലെ ചൈനീസ് സ്വപ്നങ്ങൾക്ക് ഭീഷണിയാണ്. 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ 2019 ഡിസംബറിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 1 മടങ്ങാൻ ഇന്ത്യൻ നാവികസേന നിർദേശം നൽകിയിരുന്നു. ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യ–ചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button