Latest NewsNewsIndia

വിശാഖപട്ടണത്ത് മരുന്ന് ഫാക്ടറിയില്‍ വാതക ചോർച്ച; രണ്ട് പേർ മരിച്ചു, 4 പേർ ആശുപത്രിയിൽ

വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍
വാതകം ചോർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  വിശാഖപട്ടണം പരാവാഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫാര്‍മ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സസ് ഫാര്‍മ കമ്പനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ബെൻസിമിഡാസോള്‍ ( Benzimidazole) വാതകം ചോർന്നാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം ഫാക്ടറിയില്‍ മുപ്പതോളം ജീവനക്കാരുണ്ടായിരുന്നു. വാതകം ശ്വസിച്ച് ആറു പേര്‍ കുഴഞ്ഞുവീഴുകയായിരുന്നു. നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം  വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്നാണ് പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യോടു പറഞ്ഞു.

വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക പിഴവാണ് അപകടം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button