ഭോപ്പാൽ : ഭോപ്പാലിലെ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം പുറത്ത് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസിൽനിന്ന് പി.പി.ഇ. കിറ്റ് ധരിച്ച രണ്ട് പേർ സ്ട്രെച്ചറിൽ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്ട്രെച്ചറുമായി ഇവർ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
വൃക്ക രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദ്യുത വിതരണ കമ്പനിയിലെ ജീവനക്കാരന്റെ മൃതദേഹമാണ് ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചത്. എന്നാൽ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലിരുന്ന ഭോപ്പാലിലെ പീപ്പിൾസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ രോഗിയുമായി ചിരായൂ ആസുപത്രിയിലേക്ക് പോയ ആംബുലൻസ് അൽപ്പ സമയത്തിനുശേഷം മടങ്ങിയെത്തി. ഇതിനകം മരിച്ച രോഗിയുടെ മൃതദേഹം ആശുപത്രിയ്ക്ക് സമീപം ഉപേക്ഷിച്ചു മടങ്ങിപ്പോകുകയായിരുന്നു എന്നാണ് പീപ്പിൾസ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രോട്ടോക്കോൾ പ്രകാരം ആണ് ചിരായൂ അശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുപോകാനായി ആംബുലൻസ് എത്തിയതെന്നും എന്നാൽ 40 മിനിട്ടിന് ശേഷം ആംബുലൻസ് മടങ്ങിയെത്തുകയാണെന്ന് തങ്ങളെ അറിയിച്ചുവെന്നും പീപ്പിൾസ് ആശുപത്രി മാനേജർ ഉദയ് ശങ്കർ ദീക്ഷിത് വ്യക്തമാക്കി.
എന്നാൽ ചിരായൂ ആശുപത്രി ഡയറക്ടർ അജയ് ഗോയങ്ക പറയുന്നത് മറ്റൊരു വാദമാണ്. വൃക്ക തകരാറിലായ ഒരു രോഗിയുണ്ടെന്നും അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും ആംബുലൻസ് വേണമെന്നും ആവശ്യപ്പെട്ടാണ് പീപ്പിൾസ് ആശുപത്രിയിൽ നിന്ന് തങ്ങളെ വിളിക്കുന്നത്. ഇത് അനുസരിച്ച് ഓക്സിജൻ നൽകാനുള്ള സൗകര്യമുള്ള ആംബുലൻസ് അയച്ചു. ഡ്രൈവർ രോഗിയുമായി ചിരായൂ ആശുപത്രിയിലേക്ക് തിരിച്ചു. വി.ഐ.പി. റോഡിലെത്തിയപ്പോൾ രോഗിയുടെ നില വഷളായി
തുടർന്ന് ചിരായു ആശുപത്രിയിലേ ഡോക്ടർമാരുമായി സംസാരിച്ച ശേഷം പീപ്പിൾ ആശുപത്രിയിലേക്ക് തിരികെ പോകാൻ ആംബുലൻസ് ഡ്രൈവർ തീരുമാനിച്ചു. 20-25 മിനിട്ടിനുള്ളിൽ ആംബുലൻസ് തിരികെ പീപ്പിൾസ് ആശുപത്രിയിൽ എത്തിച്ചേർന്നു. എന്നാൽ അപ്പോഴേക്കും രോഗിമരിച്ചിരുന്നു. ഇതാണ് ചിരായു ആശുപത്രി നൽകുന്ന വിശദീകരണം. അതേസമയം ഭോപ്പാൽ കളക്ടർ പീപ്പിൾ ആശുപത്രിയോട് സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Post Your Comments