KeralaLatest NewsNews

ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി, അങ്ങ് സാമാന്യം ഭംഗിയായി നാറിയിരിക്കുന്നു.. സ്വപ്‌ന സുരേഷ് എവിടെയാണെന്ന് അങ്ങയുടെ വിശ്വസ്തനായ ഡിജിപിയ്ക്ക് അറിയുമായിരിയ്ക്കും.. എന്തിനീ ഒത്തുകളി : ഡോ.കെ.എസ്.രാധാകൃഷ്ണന്റെ കുറിപ്പ്

കൊച്ചി: ഡിപ്ലോമാറ്റിക് താനല്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തിന്റെ മുഖ്യആസൂത്രക സ്വപ്‌ന സുരേഷിനെ എന്തിനാണ് സംരക്ഷിയ്ക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ബിജെപി നേതാവ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ രംഗത്ത്. സ്വപ്ന സുരേഷ് എവിടെയാണെന്ന് അങ്ങയുടെ വിശ്വസ്തനായ ഡിജിപിയ്ക്ക് അറിയുമായിരിയ്ക്കും.. എന്തിനീ ഒത്തുകളിയെന്ന് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിയ്ക്കുന്നു.

Read Also : സ്വര്‍ണക്കടത്ത് കേസ് ; എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കി, സരിതും സ്വപ്‌നയും ഒന്നും രണ്ടും പ്രതികള്‍,ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും എഫ്‌ഐആറില്‍

സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അങ്ങയുടെ അനുചരനായ ഡിജിപിക്ക് അറിയാമായിരിക്കുമെന്നാണ് ഡോ. കെ. എസ്. രാധാകൃഷ്ണന്റെ പരാമര്‍ശം,. നിരപരാധികളായ മക്കളെ നിര്‍ബന്ധിപ്പിച്ച് മരിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രീ, അങ്ങ് ആജ്ഞ നല്‍കണമെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വപ്ന സുരേഷ് സകുടുംബം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട് ഒളിവില്‍ കഴിയവെയാണ് ശബ്ദരൂപത്തില്‍ പ്രതിഷേധവും ഭീഷണിയും എത്തിയത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്നവരെല്ലാം, ഒളിവില്‍ കഴിഞ്ഞുകൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കിയാല്‍, കുറ്റകൃത്യത്തില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന അവസ്ഥ പിണറായി വിജയന്റെ പോലീസ് സ്വീകരിക്കുമോ എന്ന് അറിയില്ല. ഒരു പക്ഷേ,ലോകനാഥ ബഹ്റയാണല്ലോ പോലീസ് മേധാവി, നിയമം ഇല്ലെങ്കിലും അവ്വിധമെല്ലാം ചെയ്തു എന്നും വരാം.

താന്‍ മരിക്കും എന്ന് മാത്രമല്ല കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ചു മരിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, ഇതിനകം തന്നെ, പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കും എന്നും കരുത്തേണ്ടതാണ്. ഈ ഭീഷണി മാറ്റി നിര്‍ത്തിയാല്‍, പിന്നെ പറയുന്നത് മുഖ്യമന്ത്രി പിണറായിയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അടക്കം താന്‍ ബന്ധപ്പെട്ടിട്ടുള്ള മന്ത്രിമാരെല്ലാം മഹാന്മാരാണെന്നും ഈ സര്‍ക്കാര്‍ ‘വെച്ചടി വെച്ചടി’ മുന്നേറുമെന്നുമാണ്.

മറ്റൊന്ന്, തന്റെ ജീവനേക്കാള്‍ വലുതാണ് യു എ ഇ എന്നുമാണ്. സ്വജീവനേക്കാള്‍ വലുതാണ് മാതൃഭൂമി എന്നായിരുന്നു പഴയ കാല സങ്കല്‍പ്പം; പിണറായി ഭരണത്തില്‍ മാതൃഭൂമിയേക്കാള്‍ മഹത്വം ഐക്യ അറബ് എമിറേറ്റിസിനുണ്ട്; സ്വാഭാവികം തന്നെ .

മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക വിദഗ്ദ്ധര്‍ തയ്യാറാക്കി കൊടുത്തതിന് ശേഷം, ശ്രീമതി സ്വപ്നയെ കൊണ്ട് അത് വായിപ്പിച്ചതാണെന്ന് മനസിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. സ്വഭാവ ശുദ്ധിയില്‍ കരിനിഴല്‍ വീണവരോ, കാര്യപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലാത്തവരോ ആണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാകളില്‍ ഭൂരിപക്ഷം എന്ന ആക്ഷേപം പണ്ടേയുണ്ട്. അത് ശരിവെയ്ക്കും വിധമാണ് ഇത്തരം ഒരു മണ്ടന്‍ പ്രസ്താവന ശ്രീമതി സ്വപ്നയെ കൊണ്ട് എഴുതി വായിപ്പിച്ചത്.

മാത്രമല്ല, ഒരേ സമയം, കേരള സര്‍ക്കാരിനെയും യു എ ഇയെയും അകമഴിഞ്ഞ് അറിഞ്ഞു സേവിച്ചുകൊണ്ടിരുന്ന ഈ മാന്യവനിത രണ്ടിടത്തു നിന്നും വേതനം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്തതിശയമേ ദൈവത്തിന്‍ മനം എത്രമനോഹരം! സര്‍ക്കാര്‍ ചട്ടവും നിയമവും ഒന്നും അവര്‍ക്ക് ബാധകമേ അല്ല; പിണറായിക്കും ശിവശങ്കരനും അത് ബാധകമല്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ അഴിഞ്ഞാടുന്നതിനു വേണ്ടി തന്റെ സെക്രട്ടറിയേയും ആ സെക്രട്ടറിയുടെ അനുചര വൃന്ദത്തെയും അദ്ദേഹം ആനുവദിച്ചത്.

സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അങ്ങയുടെ അനുചരനായ ഡിജിപിക്ക് അറിയാമായിരിക്കും. നിരപരാധികളായ മക്കളെ നിര്‍ബന്ധിപ്പിച്ച് മരിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രീ, അങ്ങ് ആജ്ഞ നല്‍കണം. ഇപ്പോള്‍ തന്നെ അങ്ങ് സാമാന്യം ഭംഗിയായി നാറിയിരിക്കുന്നു; കൂടുതല്‍ നാറാതിരിക്കാനായെങ്കിലും അതു ചെയ്യുക. കേരള ചരിത്രത്തിലെ ഒട്ടും നീതിമാനല്ലാത്ത ഭരണാധികാരിയായി അങ്ങ് മാറാതിരിക്കട്ടെ.
ഡോ. കെ. എസ്. രാധാകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button