Latest NewsNewsIndia

പ്രമുഖ വ്യവസായിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ അതിഥികളെ നിറപുഞ്ചിരിയോടെ വരവേറ്റത് അദ്ദേഹത്തിന്റെ മരിച്ചു പോയ ഭാര്യ ; അമ്പരന്ന് അതിഥികള്‍

ബെംഗളൂരു : കര്‍ണാടകയിലെ ഒരു പ്രമുഖ വ്യവസായിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടിപ്പോയി. വീടിന്റെ സ്വീകരണമുറിയില്‍ എത്തുന്ന അതിഥികളെയും കാത്ത് അവിടെ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയില്‍ മൂന്ന് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ മരിച്ച അദ്ദേഹത്തിന്റെ ഭാര്യയാണ് ഉണ്ടായിരുന്നത്.

ഓഗസ്റ്റ് 8 നായിരുന്നു ശ്രീനിവാസ മൂര്‍ത്തി എന്ന വ്യവസായിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവരെല്ലാം എത്തി. എത്തിയ ഓരോരുത്തരെയും സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അമ്പരന്നു. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു സംശയിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് മനസിലായതോടെയാണ് എല്ലാവര്‍ക്കും അതൊരു പ്രതിമയാണെന്ന് മനസിലായത്.

ഭാര്യയുടെ സ്വപ്ന ഭവനത്തില്‍ പ്രവേശിക്കാന്‍ ഭാര്യയുടെ സാന്നിധ്യം ആവശ്യമാണെന്ന് കരുതിയ ശ്രീനിവാസ മൂര്‍ത്തി, തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഭാര്യ മാധവിയുടെ ജീവിത വലുപ്പത്തിലുള്ള പ്രതിമ നിര്‍മ്മിക്കുകയായിരുന്നു. ശ്രീനിവാസ മൂര്‍ത്തിയുടെയും ഭാര്യ മാധവിയുടെയും വിഗ്രഹത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കര്‍ണാടകയിലെ കൊപ്പാലിലെ ആഡംബര ഭവനം ശ്രീനിവാസ മൂര്‍ത്തിയുടെയും മാധവിയുടെയും സ്വപ്നമായിരുന്നു. എന്നാല്‍ 3 വര്‍ഷം മുമ്പ് തന്റെ സ്വപ്നം നിറവേറ്റാന്‍ സാധിക്കാതെ മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു മാധവി മരിച്ചത്. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്. എന്നാല്‍ അത്രമാത്രം പോര ഭാര്യയെ എന്നും ഓര്‍ക്കാന്‍ എന്തെങ്കിലും പ്രത്യേകത വീട്ടില്‍ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിര്‍മിക്കാന്‍ കാരണമായത്.

shortlink

Post Your Comments


Back to top button