Latest NewsKeralaNews

കുരുക്ക് മുറുകുന്നു ; വഞ്ചനകേസുകള്‍ക്ക് പുറമേ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചെക്ക് തട്ടിപ്പ് കേസും

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പുറമേ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക്തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ ആണ് കേസ്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിന്റേയും പതിമൂന്ന് ലക്ഷത്തിന്റേയും രണ്ട് ചെക്കുകള്‍ നല്‍കിയത്. എന്നാല്‍, ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലായിരുന്നു. കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്‌റഫില്‍ നിന്ന് ഇരുവരും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1,30 തിയതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെ ഒരു ചെക്കും നല്‍കി. എന്നാല്‍ ഈ മൂന്ന് ചെക്കും മടങ്ങി.

മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നെഗോഷ്യബില്‍ ഇന്‍സുട്രുമെന്റ് ആക്ട് 138ആം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ചന്തേര പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും നല്‍കിയ പരാതിയിലാണ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തത്.

2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളുരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പന നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button