ന്യൂഡൽഹി: കോൺവലസന്‍റ് പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങൾ കുറയാൻ സഹായിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനം. ഇന്ത്യയിലെ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 39 ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഏപ്രില്‍ 22 മുതല്‍ ജൂലൈ 14 വരെ നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തല്‍. നിരീക്ഷണത്തിന് വിധേയമാക്കിയ 1210 പേരിൽ 464 പേരിലാണ് പഠനം നടത്തിയത്. 24 മണിക്കൂർ ഇടവേളയിൽ 200 മില്ലീ പ്ലാസ്മ ഡോസ് നൽകിയായിരുന്നു പഠനം. ഇതിൽ 235 പേർക്ക് കോൺവലസന്‍റ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയപ്പോൾ, 229 പേർക്ക് സാധാരണ ഗതിയിലുള്ള ചികിത്സയാണ് നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് മരണ നിരക്ക് കുറയ്ക്കാൻ പ്ലാസ്മ തെറാപ്പി വഴിയുള്ള ചികിത്സ സഹായിക്കുന്നില്ലെന്ന് വ്യക്തമായത്.
പ്ലാസ്മ തെറാപ്പി കോവിഡിനുള്ള മാന്ത്രികമരുന്നല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിപുലമായ പരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ഫലത്തെക്കുറിച്ച് തീര്‍പ്പുപറയാനാവുകയുള്ളൂവെന്നും വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒട്ടേറെ സംസ്ഥാനങ്ങള്‍ പ്ലാസ്മ തെറാപ്പിക്കു അനുമതി തേടിയ സാഹചര്യത്തിലായിരുന്നു് പ്രതികരണം.
Post Your Comments