വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ അമ്പത്തിയൊമ്പതുകാരനായ ഉടമയ്ക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. വീടിനുള്ളിൽ വെച്ച് സുഹൃത്തുമായി എന്തോ കാര്യത്തിന് വഴക്കുകൂടുകയായിരുന്നു ഡേവ് വിറ്റ്‌നി. ഇതിനിടെയാണത്രേ പട്ടിയുടെ ആക്രമണമുണ്ടായത്. എന്തുകൊണ്ടാണ് ഇത് ആക്രമിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ വിറ്റ്‌നി എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയപ്പോഴേക്ക് മരിച്ചിരുന്നു. വളരെ ദാരുണമായ തരത്തിലായിരുന്നു വിറ്റ്‌നിയുടെ അന്ത്യം സംഭവിച്ചതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു. വിറ്റ്‌നിയുടെ സുഹൃത്ത് ഗാര്‍ഡ്‌നര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന.ധാരാളം പേര്‍ വീട്ടാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന ഇനമാണ് ‘റോട്ട് വീലര്‍’. അതിനാല്‍ തന്നെ വിറ്റ്‌നിക്കുണ്ടായ ദുരവസ്ഥ വ്യാപകമായ തരത്തിലാണ് ശ്രദ്ധ നേടുന്നത്. ഇത്തരം പട്ടികളെ വളര്‍ത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ സംഭവം.
അതേസമയം മുമ്പ് പല തവണയും കോളനിയിലെ കുട്ടികളെ ഈ പട്ടി ആക്രമിച്ചിരുന്നതായും, വിറ്റ്‌നിയേയും സുഹൃത്തിനേയും തന്നെ ആക്രമിച്ചതായും അയല്‍പക്കക്കാര്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളെ പട്ടി ആക്രമിച്ചതിന്റെ പേരില്‍ തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന വിറ്റ്‌നിയും സുഹൃത്തും മുമ്പ് മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവര്‍ പറഞ്ഞുവച്ച സംഭവങ്ങളില്‍ നിന്ന് പട്ടി നേരത്തേ മുതല്‍ക്ക് തന്നെ ഉടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമവാസന വച്ചുപുലര്‍ത്തിയിരുന്നു എന്നതാണ് മനസിലാക്കാനാകുന്നതെന്ന് പൊലീസ് പറയുന്നു.
Post Your Comments