COVID 19KeralaLatest NewsNews

തലസ്ഥാനത്തെ സ്ഥിതി രൂക്ഷം; പ്രതിപക്ഷ സമരങ്ങൾ വൈറസിന് അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്ന രീതിയിലാണ് പ്രതിപക്ഷ സംഘടനകള്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ നടത്തുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.

ലോകാരോഗ്യ സംഘടനയടക്കം കോവിഡ് പ്രതിരോധത്തിന്‍റെ ഏറ്റവും വലിയ മാര്‍ഗ്ഗമായി പറഞ്ഞത് സാമൂഹ്യ അകലമാണ്. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ സമരങ്ങള്‍ അരങ്ങേറുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്ന രീതിയില്‍ വിദ്യാഭ്യാസ രീതിയും, വിവാഹങ്ങളും, പൊതുചടങ്ങുകളും അടക്കം മാറുമ്പോഴാണ് ഈ ആള്‍ക്കൂട്ട സമരങ്ങള്‍ നടക്കുന്നത്. വലിയ മാധ്യമ ശ്രദ്ധ ലഭിക്കും എന്നതാണ് ഇത്തരം സമരം നടത്താന്‍ പ്രചോദനമാകുന്നത്. ഇതിനെക്കുറിച്ച് മാധ്യമങ്ങളും ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആൾക്കൂട്ടം ഒഴിവാക്കലാണ് കോവിഡ് പ്രതിരോധത്തിന്റെ ആദ്യ മാർഗം. എന്നാൽ സമരങ്ങളിലൂടെ വൈറസിന് അവസരമൊരുക്കിക്കൊടുക്കുകയാണ്. പ്രതിരോധിക്കുന്ന പൊലീസുകാർക്ക് അടക്കം കൊവിഡ് ബാധിക്കുന്നുണ്ട്. 101 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. ഡിവൈഎസ്പി, ഇൻസ്‌പെക്ടർ, 71 സിവിൽ പൊലീസുകാർ അടക്കമുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 171 പൊലീസുകാര്‍ നിരീക്ഷണത്തിലാണ്.

പൊലീസുകാര്‍ ക്വറന്‍റീനിലാകുന്നത് കോവിഡിനെതിരെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാറിന് തടസ്സം സൃഷ്ടിക്കും. കോവിഡ് പ്രോട്ടോകോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ പാര്‍ട്ടിക്കാരും ഈ കാര്യത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. കോവിഡ് പ്രതിരോധത്തിന് ആക്ഷീണം പ്രയത്നിക്കുന്നവരാണ് പൊലീസുകാര്‍ അവര്‍ക്ക് പ്രത്യുപകാരമായി രോഗം നല്‍‍കണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button