KeralaLatest NewsIndia

ലീഗിന്റെ ചേതോവികാരം അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും, ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയമില്ല: വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി

സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഏറ്റവും ഒടുവിലിതാ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ്.

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയുടെ നിയമനത്തില്‍ വിവാദം തുടരുകയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന സര്‍ക്കാറിനും മുസ്ലിംലീഗിനും എതിരെ കടുത്ത വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരിക്കുകയാണ് . ശ്രീനാരായണ സര്‍വകലാശാല വി സിയായി മുബാറക് പാഷയെ ജലീല്‍ തിരുകി കയറ്റിയതിനെ മുസ്ലിം ലീഗ് പിന്തുണതില്‍ എല്‍.ഡി.എഫ് സര്‍ക്കാരും ജലീലും പ്രശ്‌നമല്ല.

അതിന് പിന്നിലെ ലീഗിന്റെ ചേതോവികാരം അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. അധികാരത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും സവര്‍ണശക്തികള്‍ക്കും യു.ഡി.എഫും എല്‍.ഡി.എഫുമില്ലെന്നു വെള്ളാപ്പള്ളി ഫേസ്‌ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പോസ്റ്റിന്റെ പൂർണ്ണരൂപം:

മുന്നാക്ക വോട്ടിന് പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കരുത്.

അധികാരത്തിനായി ജാതി, മതശക്തികൾക്ക് പിന്നാലെ പോകില്ലെന്നാണ് ഇടതുപക്ഷവും വലതുപക്ഷവും പുറമേ പറയുന്നത്. എന്നാൽ സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഏറ്റവും ഒടുവിലിതാ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ കിട്ടുന്നത് കൂടി തട്ടിയെടുത്ത് സവർണർക്ക് നൽകാൻ ശ്രമിക്കുകയാണ്.

പിന്നാക്കക്കാരുടെ കൂടി വോട്ട് വാങ്ങിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയത്. പക്ഷേ അവർ അത് മറന്നിരിക്കുന്നു. വീണ്ടും അധികാരത്തിലെത്താൻ മുന്നാക്ക വിഭാഗങ്ങളെ കൈയിലെടുക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അതിനാണ് സാമ്പത്തിക സംവരണം ഉദ്യോഗ മേഖലയിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. അധികാരത്തിനായി പിന്നാക്ക വിഭാഗങ്ങളെ പഴയ ചുതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിയിടാനാണ് ശ്രമിക്കുന്നത്.

ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയപ്പോൾ സർക്കാരും ഇടത് നേതാക്കളും പറഞ്ഞത് ആരും മറന്നിട്ടില്ല. ഓപ്പൺ ക്വാട്ടയിൽ നിന്നാണ് മുന്നാക്ക സംവരണം അനുവദിക്കുന്നതെന്നും അതുകൊണ്ട് പിന്നാക്ക വിഭാഗങ്ങളെ ബാധിക്കില്ലെന്നുമാണ് അന്ന് പറഞ്ഞത്. പ്രൊഫഷണൽ, ഹയർസെക്കണ്ടറി കോഴ്സുകളിലെ പ്രവേശനത്തിൽ സർക്കാർ പരസ്യമായി പറഞ്ഞതല്ല രഹസ്യമായി നടപ്പാക്കിയത്. ആകെ സീറ്റുകളുടെ എണ്ണത്തിന്റെ പത്ത് ശതമാനം മുന്നാക്കത്തിലെ പിന്നാക്കത്തിന് നൽകി.

എം.ബി.ബി.എസ് പ്രവേശനത്തിന് സംസ്ഥാനത്ത് ഈഴവർക്ക് ഒൻപതും പട്ടികജാതിക്കാർക്ക് എട്ട് ശതമാനവും സംവരണമാണുള്ളത്. പത്ത് ശതമാനം സാമ്പത്തിക സംവരണം വന്നതോടെ ജനംസംഖ്യയിൽ മുന്നിലുള്ള ഈഴവരെക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നാക്ക വിഭാഗക്കാർക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഈഴവർ 84 സീറ്റുകളിൽ പരിമിതപ്പെട്ടു. സാമ്പത്തിക സംവരണത്തിലൂടെ സവർണർ 130 സീറ്റുകളിൽ പ്രവേശനം നേടി. പദവികളിലും അവസരങ്ങളിലുമുള്ള അന്തരം ഇല്ലാതാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. എന്നാൽ സാമ്പത്തിക സംവരണം അന്തരം വർദ്ധിക്കുകയാണ്.

ഉദ്യോഗ മേഖലയിലും ആകെ ഒഴിവിന്റെ പത്ത് ശതമാനം മുന്നാക്കത്തിന് തീറെഴുതാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അണിയറയിൽ അവസാനഘട്ടത്തിലാണ്. പി.എസ്.സി വഴിയുള്ള നിയമനത്തിൽ ഈഴവർക്ക് പതിനാലും മുസ്ലീങ്ങൾക്ക് പന്ത്രണ്ടും പട്ടികജാതിക്ക് എട്ട് ശതമാനവും സംവരണമാണുള്ളത്. ആകെ ഒഴിവുകളുടെ പത്ത് ശതമാനം മുന്നാക്കത്തിനായി നീക്കിവയ്ക്കുമ്പോൾ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ ലഭ്യത വീണ്ടും ഇടിയും.

നിലവിലെ സ്ഥിതി പ്രകാരം നൂറ് ഒഴിവുകളിൽ 14 എണ്ണത്തിൽ ഈഴവർക്ക് നിയമനം ലഭിക്കും. പത്ത് ശതമാനം സാമ്പത്തിക സംവരണം അധികമായി വരുമ്പോൾ ബാക്കിയുള്ള തൊണ്ണൂറിന്റെ പതിനാല് ശതമാനമേ ഈഴവർക്ക് ലഭിക്കൂ. അങ്ങനെ നൂറ് ഒഴിവിൽ പന്ത്രണ്ട് ഈഴവർക്കേ നിയമനം ലഭിക്കൂ. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സമാനമായ നഷ്ടം സംഭവിക്കും. ഫലത്തിൽ മുന്നാക്ക സംവരണത്തിലൂടെ പിന്നാക്കക്കാരുടെ അവസരം നഷ്ടമാവുകയാണ്.

read also: ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

ഇപ്പോൾത്തന്നെ ജനസംഖ്യാനുപാതികമായ നീതി ഈഴവർക്ക് ലഭിച്ചിട്ടില്ല. മാറി വരുന്ന സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കൊടുക്കുകയാണ്. ഭൂമിയും സമ്പത്തും അധികാരവും ന്യൂനപക്ഷങ്ങളടെ കൈയിലായി. മറുവശത്ത് സവർണ വിഭാഗങ്ങൾ വോട്ട് ബാങ്കായി വിലപേശി അഹർതയില്ലാത്ത ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നു. ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 96 ശതനാവും കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവർണർക്ക് വീണ്ടും പത്ത് ശതമാനം കൂടി സംവരണം നൽകിയിരിക്കുന്നു.

ഇതോടെ അവിടെ പിന്നാക്കക്കാരൻ പേരിന് പോലും ഇല്ലാതെയാകും. സംസ്ഥാനത്ത് ഇതുവരെ വിദ്യാഭ്യാസമേഖല കൈകാര്യം ചെയ്തതിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷക്കാരാണ്. സ്ഥാപനങ്ങളും കോഴ്സുകളും സ്വന്തം ആളുകൾക്ക് അവർ നൽകി. ആർ. ശങ്കർ മാത്രമാണ് ഈഴവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത്. സ്ഥാപനങ്ങളുടെ എണ്ണത്തിലെ അവഗണന കോഴ്സുകളുടെ കാര്യത്തിലുമുണ്ട്.

കോഴ്സുകളുടെ എണ്ണത്തിൽ എസ്.എൻ ട്രസ്റ്റിന്റെ മൂന്ന് കോളേജുകൾക്ക് തുല്യമാണ് മറ്റുള്ളവരുടെ ഒരു കോളേജ്. ന്യൂനപക്ഷം എന്ന പേരിട്ടാണ് അവർക്കെല്ലാം വാരി നൽകുന്നത്. ഇപ്പോഴത്തെ എൽ.‌ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും പുതിയ കോളേജുകൾ കൊടുത്തപ്പോൾ എസ്.എൻ ട്രസ്റ്റിന് ഒന്ന് പോലും നൽകിയില്ല. അധികാരത്തിന്റെയും അവസരങ്ങളുടെയും കാര്യത്തിൽ യഥാർത്ഥ ന്യൂനപക്ഷമായി ഈഴവർ മാറിയിരിക്കുന്നു.

ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയമില്ല. അവർ അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എൽ.ഡി.എഫ് സർക്കാരിനെ എല്ലാത്തരത്തിലും ശക്തമായി എതിർക്കുന്ന യു.ഡി.എഫിലെ ഘടകകക്ഷിയാണ് മുസ്ലീംലീഗ്. ഇടതു മന്ത്രിസഭയിൽ ലീഗിന്റെ പ്രധാന ശത്രു കെ.ടി. ജലീലാണ്. എന്നാൽ ശ്രീനാരായണ സർവകലാശാല വി.സിയായി മുബാറക് പാഷയെ ജലീൽ തിരുകി കയറ്റിയതിനെ മുസ്ലീം ലീഗ് പിന്തുണച്ചിരിക്കുകയാണ്.

അവർക്ക് ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരും ജലീലും പ്രശ്നമല്ല. അതിന് പിന്നിലെ ലീഗിന്റെ ചേതോവികാരം അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. അധികാരത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്കും സവർണശക്തികൾക്കും യു.ഡി.എഫും എൽ.ഡി.എഫുമില്ല.

ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാകുന്നത്. ജാതിവിവേചനം ഇല്ലാതായാലേ ജാതിചിന്ത ഒഴിവാകൂ. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ വിരോധമില്ല. അർഹമായത് നൽകാത്തത് ഉച്ചത്തിൽ പറയുമ്പോൾ ഗുരുനിന്ദയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് യഥാർത്ഥ വർഗ്ഗീയവാദികൾ. ഇവിടെ സാമൂഹ്യ നീതി നടപ്പാക്കണം. ഈഴവരിൽ യോഗ്യരില്ലെന്നാണ് അവസരങ്ങൾ നിഷേധിച്ചതിന്റെ കാരണമായി പറയുന്നത്.

ഈഴവർ എങ്ങനെ യോഗ്യതയില്ലാത്തവരായി മാറിയെന്നും മറ്റുള്ളവർ എങ്ങനെ യോഗ്യതകൾ നേടിയെന്നും തിരിച്ചറിയാനുള്ള വിവേകം ഈഴവർക്കുണ്ട്. ഉള്ളതെല്ലാം സവർണർക്കും ന്യൂനപക്ഷങ്ങൾക്കും പങ്കുവയ്ക്കുന്നതാണ് കാരണം. ഗുരുദേവൻ ഉഴുതുമറിച്ചിട്ട ഭൂമിയിലാണ് തങ്ങൾ വളർന്നതെന്നാണ് ഇടതുപക്ഷം പറയുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ് തങ്ങളുടെ അടിത്തറയെന്നും അവർ പറയുന്നു. പക്ഷെ ഇപ്പോൾ സാമ്പത്തിക സംവരണത്തിലൂടെ സ്വന്തം അടിത്തറയിൽ നിന്നാണ് മണ്ണൊലിച്ച് പോകുന്നതെന്ന് ഇടതുസർക്കാർ ഓർക്കണം.

വെള്ളാപ്പള്ളി നടേശൻ
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button