KeralaLatest NewsNews

അന്ന് ഞാന്‍ സഞ്ചരിച്ച ആ വഴികള്‍ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാര്‍ത്ത നൊമ്പരപ്പെടുത്തുന്നു ; അഡ്വ.ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഗാല്‍വാന്‍ താഴ്വരയിലും പാങ്കോങ് തടാകവുമെല്ലാം ഏതൊരു നിമിഷവും ആക്രമണ സമാനമായ അവസ്ഥയിലാണ്. ഇതിനിടയില്‍ ഇവിടങ്ങളില്‍ സഞ്ചരിച്ചതിന്റെ തന്റെ യാത്രാ അനുഭവകുറിപ്പ് പങ്കുവെക്കുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന.

ഇന്ത്യന്‍ മണ്ണിലേക്ക് ചൈന അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ ദിവസങ്ങളിലൊന്നിലാണ് അപൂര്‍വമായി മാത്രം സിവിലിയന്‍ പാദസ്പര്‍ശങ്ങള്‍ ഏറ്റിട്ടുള്ള ആ ഹിമാലയന്‍ ഭൂമിയിലെത്തിപ്പെട്ടത്. എന്നെഴുതിയ കുറിപ്പിലും അവിടെ പുകയുന്ന പ്രശനങ്ങളെകുറിച്ച എഴുതിയിരുന്നു. ആ കുറിപ്പ് ഇന്ന് അറംപറ്റിയിരിക്കുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വാദമാണ് ലഡാക്കിലെ ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കം; ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ യുദ്ധ സമാനമായിരിക്കുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അന്ന് ഞാന്‍ സഞ്ചരിച്ച ആ വഴികള്‍ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാര്‍ത്ത നൊമ്പരപ്പെടുത്തുന്നു… ??
വാര്‍ത്തകളില്‍ നിറയുന്ന ഗാല്‍വന്‍ താഴ്‌വരയിക്കും, പാങ്കോങ് തടാകത്തിലേക്കും നടത്തിയ സ്വപ്‌ന യാത്രാഅനുഭവവും എന്നെഴുതിയ കുറിപ്പും പങ്കുവെക്കുന്നു. അതുപുത്തനാണ് സംഭവിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും ആ യാത്ര നടത്താനാകില്ലെന്ന ദുഖത്തോടെ ….,
ഇന്ത്യന്‍ മണ്ണിലേക്ക് ചൈന അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ ദിവസങ്ങളിലൊന്നിലാണ് അപൂര്‍വമായി മാത്രം സിവിലിയന്‍ പാദസ്പര്‍ശങ്ങള്‍ ഏറ്റിട്ടുള്ള ആ ഹിമാലയന്‍ ഭൂമിയിലെത്തിപ്പെട്ടത്…
എന്നെഴുതിയ കുറിപ്പിലും അവിടെ പുകയുന്ന പ്രശനങ്ങളെകുറിച്ച എഴുതിയിരുന്നു. ആ കുറിപ്പ് ഇന്ന് അറംപറ്റിയിരിക്കുന്നു.
പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വാദമാണ് ലഡാക്കിലെ ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കം; ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ യുദ്ധ സമാനമായിരിക്കുന്നു.
സൈന്യത്തിന്റെ പ്രത്യേക അനുമതിയോടെ സൈനികരോടൊപ്പം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാല്‍വന്‍ താഴ്വരയിലെ അതിര്‍ത്തിക്ക് സമീപം വരെ സന്ദര്‍ശിക്കാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരുന്നു.
ഓര്‍മ്മകള്‍ ഇങ്ങനെ..,
എനിക്ക് പുറകിലായ് കാണുന്ന വഴിയും, ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ ലുക്കുങ്ങ് (പാംഗൊങ്ങ്) തടാകത്തിലെ ഉപ്പുവെള്ളവും, മലനിരകളും എല്ലാം ചൈനയിലാനാണ്. അല്ലെങ്കില്‍ ചൈനയുടെതാണെന്ന് അവകാശപ്പെട്ടു പട്രോളിംഗ് നടത്തുന്ന സ്ഥലമാണ്. 14500 അടി ഉയരത്തിലെ ഇനിയും നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത രണ്ടു ലോക ശക്തികളുടെ അതിര്‍ത്തി. വെള്ളത്തില്‍ എവിടെയാണ് അതിര്‍ത്തിയെതെന്നു രണ്ടു രാജ്യങ്ങള്‍ക്കും വ്യക്തമല്ല കരയിലും സ്ഥിതി വ്യത്യസ്തമല്ല. 1999 ല്‍ ഇന്ത്യന്‍ പട്ടാളം പാകിസ്ഥാനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കെ .. ഇങ്ങു ലഡാക്കില്‍ ഈ തടാകക്കരയിലൂടെ അതിക്രമിച്ചു കയറി ഇന്ത്യയിലേക്ക് റോഡു നിര്‍മ്മിക്കുകയായിരുന്നു ചൈന. ഫിംഗര്‍ 4 വരെ അതായത് സിരി ജപ് പ്രദേശംവരെ ഏകദേശം 5 കിലോ മീറ്ററോളം തടാക കരയിലൂടെ സ്ഥിരമായ റോഡു നിര്‍മ്മിച്ച് നുഴഞ്ഞു കയറി. അക്‌സായ് ചൈന പ്രദേശമാണ് അതെന്നായിരുന്നു അവകാശവാദം . പ്രസ്തുത 5 കി മീറ്റര്‍ ദൂരം ഉള്‍പ്പെടുന്ന പ്രദേശത്തു ഇരു സൈന്യങ്ങളും ഇപ്പോള്‍ പട്രോളിംഗ് നടത്താറുണ്ട്. Lac എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ‘എവിടെയാണെന്നത് ദൈവം തമ്പുരാന് മാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു ഒരു സൈനികന്റെ കന്മന്റ്’ കാരണം ഓരോ മിനിട്ടിലും ഇരു രാജ്യങ്ങളും അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്തിനധികം പറയുന്നു ഞാന്‍ സന്ദര്‍ശിക്കുന്നതിനും രണ്ടു ദിവസം മുന്‍പ് ചൈന ഇവിടെ സ്ഥാപിച്ച ഒരു ടവര്‍ ഇന്ത്യന്‍ സൈന്യം പൊളിച്ചു നീക്കിയത് സംഘര്‍ഷത്തിനു ഇടയാക്കിയിരുന്നുവെന്നും എന്നോടൊപ്പമുണ്ടായിരുന്ന സൈനികന്‍ പറയുന്നു.
135 കിലോ മീറ്റര്‍ നീളത്തില്‍ കിടക്കുന്ന തടാകത്തിലെ 35 കി മീ മാത്രമാണ് ഇന്ത്യന്‍ ഭാഗത്തുള്ളത് ബാക്കി 90 കി മീ പ്രദേശവും ചൈനയിലാണ് എന്നിരിക്കെ 2000 ത്തില്‍ ഏകദേശം വെള്ളത്തിലൂടെ അതിക്രമിച് കയറി തടാകത്തിന്റെ 10 കിലോ മീറ്റര്‍ ചൈന പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു എങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ മൂലം പിന്‍വാങ്ങുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രധിരോധത്തിനു ഏറ്റവും ഉയര്‍ന്ന (പിന്നെ വിരോധാഭാസമെന്നോണം ക്രിക്കറ്റിനും) തുക ബഡ്ജറ്റില്‍ മാറ്റിവയ്ക്കുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്നതിന്റെ തെളിവാണ് പാംഗൊങ്ങ് തടാകത്തിലൂടെ ബോട്ടില്‍ 10 കിലോ മീറ്റര്‍ ചൈന അതിക്രമിച്ചു കയറിയിട്ടും മണ്ണെണ്ണ അടിച്ചു ഓടിക്കുന്ന നമ്മുടെ ജാംഭവാന്റെ കാലത്തുള്ള ബോട്ടുമായി ഇന്ത്യന്‍ സൈന്യത്തിന് അവന്മാരുടെ അടുത്ത് പോലും എത്താന്‍ സാധിച്ചില്ല എന്നത്. മാത്രമല്ല ചൈനീസ് പട്ടാളം ആവശ്യത്തിനു ആയുധങ്ങളും ആയിട്ടായിരുന്നു അന്ന് അതിക്രമിച്ചു കയറിയത്. അതിനു ശേഷം അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഹൈ സ്പീഡ് ബോട്ടിന്റെ അവസ്ഥ ഇന്ന് എന്താണെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ…
ഇന്ത്യന്‍ പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചാല്‍ ഇങ്ങു വടക്ക് ലഡാക്കില്‍ പാഞ്ഞു കയറും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ചു കയറിയാലും അവസാനം :ഇന്ത്യ -ചൈന ഭായ് ഭായ്’ എന്ന ഫ്‌ലാഗ് മീറ്റിങ്ങോടെ താത്കാലികമായി പ്രശ്‌നം തീരും. എങ്കിലും ഒരു അഗ്‌നി പര്വ്വതം അവിടെ പുകയുന്നുണ്ടെന്ന കാര്യം ഇന്ത്യന്‍ ഗവര്‍ന്മെന്റ് വിസ്മരിക്കരുത്.., ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ തങ്ങളുടെ ഇന്ത്യയുമായുള്ള ഔദ്യോദിക പരിപാടികളും ടെലിവിഷനും പിന്‍വലിക്കുന്നു എന്നറിയിച്ച ചൈന നല്‍കുന്നത് ശക്തമായ സന്ദേശം തന്നെയാണ്. പരമാണുവും ആറ്റം ബോംബും , മലപ്പുറം കത്തിയും എന്ത് കോപ്പുണ്ടെന്നു പറഞ്ഞു നടന്നിട്ടും കാര്യമില്ല.., സൈന്യത്തെ പ്രത്യേകിച്ച് ITBP യുടെ മനോബലം കൂട്ടണം.. അവരെ ആധുനികവത്കരിച്ചു പൂര്‍ണ്ണ സജ്ജരാക്കി നിര്‍ത്തണം.. എന്തും നേരിടാന്‍ അല്ലെങ്കില്‍ ഈ നാടകത്തിനോന്നും നില്‍ക്കാതെ ചോദിക്കുന്നതങ്ങു കൊടുത്തേക്കണം അല്ല പിന്നെ…
ഞാന്‍ മടങ്ങുകയാണ് ഇവിടം സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നുള്ളത് ജീവിതത്തിലെ ഒരു അപൂര്‍വ ഭാഗ്യമായി കാണുന്നു.. സഹായിച്ച, കാര്യങ്ങള്‍ വിശദീകരിച്ചു തന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ, സുരക്ഷാ കാരണങ്ങളാല്‍ ആരുടേയും പേരുകള്‍ പരാമര്‍ശിക്കുന്നില്ല…, ഭാരതത്തെ സംരക്ഷിക്കാന്‍ രാവുകള്‍ പകലുകളാക്കിയുള്ള നിങ്ങളുടെ സേവനം അത് മാറ്റുരയ്ക്കാന്‍ കഴിയാത്തതാനെന്ന തിരിച്ചറിവില്‍ ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ…
വസുദൈവ കുടുംബകം അതായത് .. ലോകമേ തറവാട് എന്ന സനാതന ഹിന്ദു ധര്‍മ്മം തന്നെയാകട്ടെ നമ്മെ നയിക്കുന്നത് അത് തന്നെയാണ് നയിക്കേണ്ടതും അല്ലേ ?
ഏറ്റവും ഉന്നതമായ ഡിപ്ലോമസിയും നയതന്ത്രവും രാഷ്ട്രീയ ഇച്ഛാശക്തിയും കാണിക്കുകയും യുദ്ധം ഒഴിവാക്കി നമ്മുടെ രാജ്യാതിര്‍ത്തി സംരക്ഷിക്കാന്‍ സാധിക്കുകയും ചെയ്തില്ലെങ്കില്‍ ആ ഹിമാലയന്‍ താഴ്വര സന്ദര്‍ശിക്കാന്‍ സാധിച്ച അപൂര്‍വം സിവിലിയന്മാരുടെ പേരുകളോടൊപ്പം ചേര്‍ത്ത് വായിച്ച് ഇനിയൊരിക്കല്കൂടി അവിടം സന്ദര്‍ശിക്കാമെന്ന സ്വപ്നം എന്നെന്നേക്കുമായി ബാക്കിയാകും..
സമാധാനം പുലരട്ടെ
@അഡ്വ ശ്രീജിത്ത് പെരുമന

 

shortlink

Related Articles

Post Your Comments

Related Articles


Back to top button