Onam Food 2020KeralaLatest NewsNews

ട്രഷറിയിൽ നിന്നും പണം തട്ടിയ സി.പി.എം നേതാവിന് ഇതുവരെ ചാർട്ട്ഷീറ്റ് നൽകിയിട്ടില്ല. തോമസ് ഐസക്ക് അറിയാതെ സി.പി.എം നേതാവ് എങ്ങനെയാണ് തട്ടിപ്പ് നടത്തുക? അഴിമതികൾ ഏതെങ്കിലും ഉദ്യോ​ഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല; കെ.സുരേന്ദ്രൻ

കൊടിയേരി രാജിവെച്ചിട്ടും സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ ആളെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം നന്നാകാൻ ഒരുക്കമല്ലെന്ന് തെളിയിച്ചു

കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന് കിഫ്ബിയിലെ പല പദ്ധതികളുമായും ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശത്ത് നിന്നും പണം വന്ന എല്ലാ ഇടപാടിലും ഇവർക്ക് പങ്കുണ്ടെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയിലെ കരാറുകൾ സുതാര്യമായല്ല നടന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മന്ത്രി തോമസ് ഐസക്ക് ലക്ഷ്യമിട്ടത്. നിലവിലുള്ള ടെൻഡർ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് കരാർ നൽകിയത്. പാർട്ടിക്കും സർക്കാരിനും പണം ഉണ്ടാക്കാനുള്ള മറയായാണ് കിഫ്ബിയെ ഉപയോ​ഗിച്ചത്. ഈ അഴിമതികൾ ഏതെങ്കിലും ഉദ്യോ​ഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല. ആസൂത്രിതമായ അഴിമതിയാണ് നടന്നത്. സഹസ്രകോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് അത് കൊള്ള ചെയ്യാൻ ​ഗൂഢാലോചന നടത്തിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. സി.എജിയെ വിമർശിക്കുന്ന തോമസ് ഐസക്കും സർക്കാരും അന്വേഷണം ഭയപ്പെടുകയാണ്. സി.എജി കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിച്ചാൽ എന്താണ് പ്രശ്നം. കരാറിലെ നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും അഴിമതിക്ക് കാരണമാവുന്നു എന്നും മനസിലായത് കൊണ്ടാണ് സി.എജി കിഫ്ബിയെ വിമർശിക്കുന്നത്. ഇത് എങ്ങനെയാണ് രാഷ്ട്രീയ പ്രേരിതമാവുന്നത്? ഏറ്റവും വലിയ വെള്ളാനയായ കിഫ്ബിയിലെ കടം എടുക്കുന്ന പണത്തിന്റെ ബാധ്യത ജനങ്ങളുടെ ചുമലിൽ തന്നെയാണ്. പൊതുപണം കൊള്ള ചെയ്യുന്നത് അന്വേഷിക്കണ്ടയെന്ന് പറയാൻ തോമസ് ഐസക്കിന് അവകാശമില്ല. ട്രഷറിയിൽ നിന്നും പണം തട്ടിയ സി.പി.എം നേതാവിന് ഇതുവരെ ചാർട്ട്ഷീറ്റ് നൽകിയിട്ടില്ല. തോമസ് ഐസക്ക് അറിയാതെ സി.പി.എം നേതാവ് എങ്ങനെയാണ് തട്ടിപ്പ് നടത്തുക?

read also:കരട് റിപ്പോര്‍ട്ടിന്റെ മറവില്‍ അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും; ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാ തോമസ് ഐസക്

ഊരാളുങ്കൽ ലേബർ സൊസൈറ്റി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളല്ല സി.എ.ജിയാണ് സംസ്ഥാനത്തിന്റെ പദ്ധതികൾ പരിശോധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തോമസ് ഐസക്ക് ഇപ്പോൾ പറയുന്നത് ആരും കണക്ക് ചോദിക്കേണ്ടെന്നാണ്. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് എന്നതാണ് സർക്കാരിന്റെ നയം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്തുകാരെ സ്ഥാനാർത്ഥിയാക്കിയതോടെ അവരുമായുള്ള സി.പി.എം ബന്ധം കുറച്ചുകൂടി വ്യക്തമായി. കൊടിയേരി രാജിവെച്ചിട്ടും സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ ആളെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം നന്നാകാൻ ഒരുക്കമല്ലെന്ന് തെളിയിച്ചു. സി.പി.എമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കൾക്ക് പണം നൽകുന്നത് സ്വർണ്ണക്കടത്തുകാരാണ്. പാവപ്പെട്ട പാർട്ടിക്കാരെ ഒഴിവാക്കി കള്ളക്കടത്തുകേസിലും ഐസ്ക്രീംപാർലർ കേസിലും പ്രതികളായവരെ സി.പി.എം മത്സരിപ്പിക്കുകയാണ്. പാർട്ടിക്കാർ ഇതിനെതിരെ രം​ഗത്ത് വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജനറൽ സെക്രട്ടറി ബാലസോമൻ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button