ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെയും ആവര്‍ത്തിച്ചതിനിടെ, ദേശീയപാതകള്‍ കൂടാതെ രാജ്യവ്യാപകമായി ട്രെയിന്‍ തടഞ്ഞും പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം ശൈത്യം തുടരുന്ന സാഹചര്യത്തിൽ സമരം മുന്നോട്ടു കൊണ്ടുപോകുന്നതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നെങ്കിലും കർഷകർ അത് തള്ളിക്കളഞ്ഞു.
സമരത്തിനെത്തിയവർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രവും മറ്റും ഉൾപ്പെടെ അത്യാധുനിക സ്റ്റാളുകൾ ആണ് ഉള്ളത്. വിഭവ സമൃദ്ധമായ ആഹാര സാധനങ്ങൾ ഏതു നിമിഷവും റെഡി. കൂടാതെ ഇവരുടെ ആരോഗ്യ സംരക്ഷണത്തിനായി ജിമ്മും മസാജ് പാർലറും ഒരുക്കിയിട്ടുണ്ട്. ‘ പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊതുവെ ധാരണ, അത് നിങ്ങൾ മാറ്റണം, നോക്കൂ ഞങ്ങൾ നല്ല വ്യായാമം ചെയ്യുന്നുണ്ട്, സമരത്തിനിടയിലും മറ്റുള്ളവർക്ക് വ്യായാമത്തിന്റെ ഗുണങ്ങൾ എത്തിക്കുന്നുമുണ്ട്,’ പഞ്ചാബിൽ നിന്നുള്ള ഒരു സമരക്കാരൻ പറഞ്ഞു.
ഇത് കൂടാതെ കാൽ മസാജ് ചെയ്യുന്ന ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഊഴമനുസരിച്ച് എല്ലാവർക്കും മസാജ് ചെയ്യാനുള്ള സാഹചര്യവും ഇവിടെയുണ്ട്. ഇതിൽ കാൽ മസാജ് ചെയ്യുന്ന സമരക്കാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതെ സമയം തുറന്ന മനസോടെ കര്‍ഷകരുടെ ആശങ്കകള്‍ കേള്‍ക്കാമെന്നും ഏത് നിമിഷവും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും തോമര്‍ ആവര്‍ത്തിച്ചു. കേന്ദ്രത്തിന്റെ ശുപാര്‍ശകള്‍ പരിശോധിക്കണം. ഒരു നിയമവും പൂര്‍ണമായും കുറ്റമറ്റതല്ല. കാര്‍ഷിക മേഖലയിലെ പരിഷ്‌കാരത്തിനാണ് പുതിയ നിയമം. മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കണം.
താങ്ങുവിലയെയും എ.പി.എം.സി മാര്‍ക്കറ്റ് സംവിധാനത്തെയും പുതിയ നിയമം ബാധിക്കില്ല. താങ്ങുവില തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ഷകരുടെ ഭൂമി വ്യവസായികള്‍ കൈക്കലാക്കുമെന്നാണ് പരാതി. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളില്‍ കുറെ നാളായി കരാര്‍കൃഷി നിലവിലുണ്ട്. അവിടെയൊന്നും അത്തരം അനുഭവങ്ങളില്ല.
read also: കോണ്‍ഗ്രസിന്റെ പതനം: സോണിയയ്‌ക്കും മന്‍മോഹനും എതിരെ പ്രണബ് മുഖർജിയുടെ ആത്മകഥ
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ശുപാര്‍ശകള്‍ കേന്ദ്രം രേഖാമൂലം നല്‍കിയത്. അത് എത്രയുംവേഗം പരിഗണിക്കണം. കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ചത് ശരിയല്ലെന്നും കൊവിഡിലും കടുത്ത തണുപ്പിലും കര്‍ഷകര്‍ സമരം തുടരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും തോമര്‍ പറഞ്ഞു. സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആവശ്യപ്പെട്ടു. രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രിയില്‍ കര്‍ഷകര്‍ക്കുള്ള പൂര്‍ണവിശ്വാസമാണ് തെളിയിക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു.
Post Your Comments