Latest NewsKeralaNews

സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ നാളെ വിധി പറയാനിരിക്കെ പുതിയ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലൂസി കളപ്പുര

ഇനിയൊരിക്കല്‍ കൂടി പാപത്തിനു കൂട്ടുനില്‍ക്കാന്‍ സാധ്യമല്ല എന്നുറക്കെ വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് കഴിയണം.

നീണ്ട 28 വര്ഷങ്ങൾക്കിപ്പുറത്ത് സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ നാളെ വിധി പറയുകയാണ്. എന്നാൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഭയയ്ക്ക് നീതി ലഭിക്കണമെന്ന് ആ​ഗ്രഹിക്കുമ്ബോഴും സിസ്റ്റര്‍ അഭയ അംഗമായിരുന്ന സന്ന്യാസസഭയില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയില്‍ നിന്ന് രക്ഷപെടുത്താന്‍ പ്രാര്‍ത്ഥിക്കണമെന്ന് സന്ന്യാസിനീ മഠങ്ങളിലെ സഹകന്യാസ്ത്രീമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നെന്നാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ സിസ്റ്റര്‍ ലൂസി പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞദിവസം പതിവുള്ള ഫോണ്‍വിളിക്കിടയില്‍ എന്റെ അമ്മ, സിസ്റ്റര്‍ അഭയയെപ്പറ്റിയും ആ പെണ്‍കുട്ടിക്ക് സംഭവിച്ച ദാരുണ മരണത്തെപ്പറ്റിയുമൊക്കെ എന്നോട് സംസാരിക്കാനിടയായി. ഒരിക്കലും നീതി ലഭിക്കില്ലെന്ന് കരുതിയ അഭയകേസില്‍ ഈ ഡിസംബര്‍ 22 ന് വിധിയുണ്ടാകുമെന്നും ആ പാവം പെണ്‍കുട്ടിയെ കൊന്ന് കിണറ്റില്‍ തള്ളിയ പുരോഹിതനും കന്യാസ്ത്രീയുമൊക്കെ ശിക്ഷിക്കപ്പെടാതിരിക്കില്ല എന്നുമൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത അഭയ എന്ന ആ പാവം പെണ്‍കുട്ടിയെ 28 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും സ്വന്തം കുടുംബാംഗത്തെപ്പോലെ ഓര്‍മ്മിക്കുന്ന 85 കാരിയായ എന്റെ അമ്മയെ ഓര്‍ത്ത് അഭിമാനവും ഒപ്പം ‘കാണരുതാത്ത കാഴ്‌ച’ കണ്ടുപോയി എന്ന കുറ്റത്തിന് കിണറിന്റെ ആഴങ്ങളില്‍ പിടഞ്ഞുമരിക്കാന്‍ വിധിക്കപ്പെട്ട ആ പെണ്കുട്ടിയെക്കുറിച്ചോര്‍ത്തപ്പോള്‍ നെഞ്ചിലെവിടയോ ചോര കിനിയുന്ന വേദനയുമുണ്ടായി.

READ ALSO:നിശാപാര്‍ട്ടി, റിസോര്‍ട്ടിന്റെ ഉടമയെ പുറത്താക്കിയെന്ന് സിപിഐ; പാർട്ടിയിൽ ബിനീഷിന്റെ സുഹൃത്ത് അനസും

എന്റെ അമ്മ മാത്രമല്ല, ഇനിയും മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളെല്ലാം സിസ്റ്റര്‍ അഭയ എന്ന ആ നിഷ്കളങ്കയായ കൊച്ചുപെണ്‍കുട്ടിയെ സ്വന്തം വീട്ടിലെ ഒരാളെയെന്ന പോലെ സ്നേഹിക്കുന്നുണ്ടാവണം. അതുകൊണ്ടാണല്ലോ ഈ കേസിന് ഇന്നും ഇത്രയധികം പ്രാധാന്യമുണ്ടാകുന്നതും ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് നാമെല്ലാം അറിയാതെ ആഗ്രഹിച്ചുപോകുന്നതും.
പക്ഷേ ആ ഫോണ്‍കോള്‍ അവസാനിച്ച്‌ അല്‍പസമയത്തിനകം എന്റെ മൊബൈല്‍ ഫോണിലേക്ക് മറ്റൊരു സന്ദേശമെത്തി.

സിസ്റ്റര്‍ അഭയ അംഗമായിരുന്ന സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലിന്റെ അപേക്ഷ പ്രകാരം ഫോര്‍വേഡ് ചെയ്യുന്നത് എന്ന നിലയില്‍ അയക്കപ്പെട്ട ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത് അഭയ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയില്‍ നിന്ന് രക്ഷപെടുത്താന്‍ “ലോക രക്ഷിതാവേ….” എന്ന പ്രാര്‍ത്ഥന 13 പ്രാവശ്യം കൈകള്‍ വിരിച്ചു പിടിച്ച്‌ പ്രാര്‍ത്ഥിക്കുവാന്‍ സന്ന്യാസിനീ മഠങ്ങളിലെ സഹകന്യാസ്ത്രീമാരോട് ആവശ്യപ്പെടുന്ന നിര്‍ദ്ദേശമായിരുന്നു. FCC ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ സന്ന്യാസ സഭകളിലെ പതിനായിരക്കണക്കിന് കന്യാസ്ത്രീകളിലേക്ക് ഇതേ സന്ദേശം അതാതു സഭകളിലെ സുപ്പീരിയര്‍ ജനറല്‍മാര്‍ വഴി ഫോര്‍വേഡ് ചെയ്യപ്പെട്ടതായും പിന്നീട് പലരില്‍ നിന്നായി അറിയാന്‍ കഴിഞ്ഞു. ഒരിറ്റു കണ്ണുനീരോടെയല്ലാതെ ആ സന്ദേശം എനിക്ക് വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ല. കൂട്ടത്തിലൊരാളെ നിഷ്‌കരുണം കൊന്നു കിണറ്റിലെറിഞ്ഞ കൊലയാളികളെ ശിക്ഷയില്‍ നിന്ന് രക്ഷപെടുത്താന്‍ കൈകള്‍ വിരിച്ചു പിടിച്ച്‌ പ്രാര്ഥിക്കണമത്രേ. ലോകനന്മക്കായി യേശുക്രിസ്‌തു കാട്ടിത്തന്ന സത്യത്തിന്റെ പാതപിന്തുടര്‍ന്ന് തങ്ങളുടെ സ്വന്തം ജീവിതം തന്നെ ദൈവത്തിന് സമര്‍പ്പിക്കാനായി വ്രതവാഗ്‌ദാനം നല്‍കി ഇറങ്ങിത്തിരിച്ച സന്ന്യാസിനികളോടാണ് ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായൊന്നുമല്ലല്ലോ ഇത്തരം പ്രഹസനങ്ങള്‍ ഞാന്‍ കണ്ടിട്ടുള്ളത്. കൊലപാതകവും ലൈംഗിക അതിക്രമങ്ങളുമുള്‍പ്പെടെ എത്ര കൊടിയ കുറ്റകൃത്യങ്ങള്‍ നടന്നാലും അവയൊക്കെ മൂടിവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും കള്ളസാക്ഷ്യം പറയാനും അതിനുവഴങ്ങാന്‍ കൂട്ടാക്കാത്തവരെ ഏതുവിധേനയും ഇല്ലാ താക്കാനുമൊക്കെ കൂട്ടുനില്‍ക്കുന്നവരുടെ എത്രയെത്ര ഉദാഹരണങ്ങള്‍ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഇരുപത്തെട്ടു വര്ഷങ്ങളായി തുടരുന്ന അഭയ കേസിന്റെ നാള്‍വഴികളില്‍ത്തന്നെ എത്രയെത്ര സാക്ഷികളാണ് കൂറുമാറിയത്. എത്രയെത്ര കന്യാസ്ത്രീകളാണ് വിശുദ്ധ ബൈബിളില്‍തൊട്ട് സത്യം ചെയ്‌ത്‌ കോടതിമുറികളില്‍ കള്ളസാക്ഷ്യം പറഞ്ഞത്. എത്രയെത്ര ആളുകളാണ് തെളിവുകള്‍ നശിപ്പിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും കൂട്ടുനിന്നിട്ടുള്ളത്. റോബിന്‍റെയും ഫ്രാങ്കോയുടെയും പുരോഹിതവേഷം ധരിച്ച മറ്റനേകം നരാധമന്മാരുടെയും എണ്ണമറ്റ കുറ്റകൃത്യങ്ങളില്‍ ഇതുതന്നെയല്ലേ നിങ്ങളൊക്കെ ചെയ്‌തിട്ടുള്ളത്‌? ഈയടുത്ത ദിവസം പുറത്തുവന്ന ഒരു സംഭവത്തില്‍ ഒരു ‘അഭിവന്ദ്യ’ പുരോഹിതനാല്‍ ഗര്‍ഭിണിയാക്കപ്പെട്ട ഒരു കന്യാസ്ത്രീയെ രായ്ക്ക് രാമാനം നാടുകടത്താനും ഒടുവില്‍ ആ കുഞ്ഞിനെ അതിന്റെ മാതാപിതാക്കളില്‍ നിന്നകറ്റാനുമൊക്കെ കൂട്ടുനിന്നത് എന്റെ സ്വന്തം FCC സഭയിലെ സിസ്റ്റേഴ്‌സും മെത്രാനുള്‍പ്പെടെയുള്ള സഭയിലെ ഉന്നതരുമാണ്. എന്റെ സഹോദരിമാരേ, മനസ്സുനൊന്തു ചോദിച്ചോട്ടേ. നിങ്ങള്‍ക്കിതൊക്കെ എങ്ങനെ സാധിക്കുന്നു?

ജീവിതമെന്തെന്നുപോലും അറിയാത്ത പ്രായത്തില്‍ കന്യാമഠങ്ങളില്‍ എത്തപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ പിഞ്ചു കഴുത്തുകളിലേക്ക് അനുസരണ വ്രതം എന്നൊരു ‘നുകം’ എടുത്തുവച്ചുകൊടുക്കും. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ചാച്ചനും അമ്മയും കൂടത്തായിലെ എഫ് സി സി സുപ്പീരിയറിന്റെ കൈകളില്‍ എന്നെ വിശ്വാസത്തോടെ ഏല്‍പ്പിച്ച്‌ നിറഞ്ഞ കണ്ണുകളോടെ അവരെ ആലിംഗനം ചെയ്യുന്ന രംഗം ഇന്നും എന്റെ കണ്‍മുന്പിലുണ്ട്. അതേ സുപ്പീരിയര്‍ അടുത്ത ദിവസങ്ങളില്‍ ഞാനുള്‍പ്പെടുന്ന സന്ന്യാസ അര്‍ത്ഥിനിമാരെ പഠിപ്പിച്ചത് ഒരാള്‍ സന്ന്യാസ സഭയില്‍ അംഗമാകുന്നതോടെ അയാളുടെ വ്യക്തിത്വം മരിച്ചു കഴിഞ്ഞു എന്നാണ്. ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ തിരഞ്ഞെടുപ്പുകളോ മനഃസാക്ഷിക്കനുസരിച്ചുള്ള ഉത്തരങ്ങളോ ഒന്നുമില്ല. അവയെല്ലാം അനുസരണം എന്ന വ്രതത്താല്‍ കൊല ചെയ്യപ്പെടുകയാണ്. അന്നുമുതലിങ്ങോട്ട് എത്രയെത്ര മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ഞാന്‍ സാക്ഷിയാകേണ്ടി വന്നിട്ടുള്ളത്.

തലേന്ന് വരെ തങ്ങളുടെയൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞ സഹോദരിമാരുടെ ജഡങ്ങള്‍ കന്യാമഠങ്ങളിലെ കിണറുകളില്‍ പൊങ്ങുമ്ബോഴും സന്ന്യാസ വസ്ത്രം ധരിച്ച കാപാലികരുടെ കാമശമനത്തിനായി ക്രൂരമായി ഉപയോഗിക്കപ്പെട്ട് വലിച്ചെറിയപ്പെടുമ്ബോഴും അതിലൊക്കെയുള്‍പ്പെട്ട കൊടും കുറ്റവാളികളെ രക്ഷിക്കാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്ന അധികാരികളുടെ ആജ്ഞകള്‍ ശിരസ്സാവഹിക്കേണ്ട ഗതികേട് വ്രതമായി സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍ എന്ന എന്റെ വര്‍ഗ്ഗം.

കന്യാമഠങ്ങളുടെ ചുവരുകള്‍ക്കുള്ളില്‍ ജീവച്ഛവം പോലെ ജീവിക്കുന്ന എന്റെ സഹോദരിമാരേ, വ്യക്തിത്വമില്ലാത്തവരായി, മനഃസാക്ഷിയില്ലാത്തവരായി, അധികാരികളുടെ താളത്തിനൊത്തു തുള്ളുന്ന വെറും പാവകളായി ഇനിയുമെത്രനാള്‍ കൂടി ഇങ്ങനെ തുടരാന്‍ കഴിയും നിങ്ങള്‍ക്ക്? സ്വന്തം മനഃസാക്ഷിയെയും ദൈവത്തെത്തന്നെയും വഞ്ചിച്ചുകൊണ്ട് എത്രനാള്‍ കൂടി ഇങ്ങനെ തുടരാന്‍ കഴിയും? എത്രയൊക്കെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാലും കണ്ണുനീരുകൊണ്ട് ദൈവത്തിരുമുന്പില്‍ ബലിയര്‍പ്പിച്ചാലുമൊന്നും ഈ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല. അധികാര ധാര്‍ഷ്ട്യത്തിന്റെ ചങ്ങലകള്‍ വലിച്ചു പൊട്ടിച്ചുകൊണ്ട് പുറത്തുവരാനുള്ള ആര്‍ജ്ജവം കാണിക്കണം. ഇനിയൊരിക്കല്‍ കൂടി പാപത്തിനു കൂട്ടുനില്‍ക്കാന്‍ സാധ്യമല്ല എന്നുറക്കെ വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് കഴിയണം.
കാരണം.. അനുസരണമെന്നാല്‍ അടിമത്തമല്ല!
Sr Lucy Kalapura

shortlink

Related Articles

Post Your Comments

Related Articles


Back to top button