കല്‍പ്പറ്റ : കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന് സ്വാതന്ത്രം ലഭിച്ചതായി കര്‍ഷക മോര്‍ച്ച ജില്ല അധ്യക്ഷന്‍ ആരോട രാമചന്ദ്രന്‍. കര്‍ഷക മോര്‍ച്ച ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിട്ടീഷുകാരുടെ കാലം മുതല്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായം പരിഷ്‌ക്കരിച്ചതിലൂടെ കര്‍ഷകനെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് നിയമം എന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ വസ്തുത മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ തന്നെ ഇതിന് മുമ്പ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കര്‍ണാടകയിലേക്ക് കയറ്റി അയക്കുമ്പോള്‍ ചാക്കൊന്നിന് പത്ത് രൂപ വയനാട്ടിലൊരാള്‍ക്ക് കമ്മീഷന്‍ നൽകണമായിരുന്നു. അധിക വില ലഭിക്കുന്നതിനായി കുരുമുളക് കശുവണ്ടി തുടങ്ങിയവ രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന് സ്വാതന്ത്രം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകൻ തന്റെ ഉല്‍പന്നങ്ങള്‍ അധികവില ലഭ്യമാകുന്ന സ്ഥലത്ത് കൊണ്ടുപോയി വില്‍ക്കാനും മുന്‍കൂട്ടി വിലനിശ്ചയിച്ച് ഉറപ്പിച്ച് വില്‍പ്പന നടത്താനും സാധിക്കും. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമാണ്. എഗ്രിമെന്റ് വ്യവസ്ഥയില്‍ കര്‍ഷകൻ തന്റെ ഉത്പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി വില നിശ്ചയിച്ച് തന്നെ ഗുണഭോക്താവിന്റെ മുതല്‍ മുടക്കില്‍ കൃഷി ചെയ്യാനാകും. അധിക വില ലഭ്യമാകുന്ന സാഹചര്യമുണ്ടെങ്കില്‍ ആ വില കര്‍ഷകന് കിട്ടുകയും ചെയ്യും. പ്രതികൂല കാലവസ്ഥകളില്‍ കൃഷിനാശം സംഭവിച്ചാല്‍ പണം തിരിച്ചു നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് കൊള്ള പലിശക്ക് കടം വാങ്ങി കൃഷിചെയ്തതാണെങ്കിലും കൃഷി നാശം സംഭവിച്ചാലും പണം തിരിച്ചടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എഫ്പിഒകള്‍ രൂപീകരിക്കുക മാത്രമാണ്. ഇത്‌വഴി അതാത് കര്‍ഷകരുടെ കൂട്ടായ്മയിലൂടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടത്താനും സാധിക്കും. അത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലാക്കി സൂക്ഷിച്ച് അന്താരാഷ്ട്ര വിപണിയലടക്കം വിലപേശല്‍ നടത്തി കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടി വില ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments