Latest NewsKeralaNews

‘ടെന്റ് ടൂറിസത്തെ കൊല്ലരുത്’.. സിംഹത്തിന്റെ മടയിലും ടെന്റ് ടൂറിസം നടത്താമെന്ന് മുരളി തുമ്മാരുകുടി

പാര്‍ക്കില്‍ സിംഹം മുതല്‍ പന്നി വരെയുള്ള മൃഗങ്ങളുണ്ട്. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ടടുത്ത് മൃഗങ്ങള്‍ വരുന്നതൊന്നും അപൂര്‍വമല്ല.

കേരളത്തിൽ സജീവമായി കൊണ്ടിരിക്കുന്ന ടെന്റ് ടൂറിസത്തെക്കുറിച്ചും അതിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായ കുറിപ്പുമായി മുരളി തുമ്മാരുകുടി. ടെന്റില്‍ ടൂറിസത്തിന് പോകുന്നവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. റിസോര്‍ട്ടില്‍ കിടന്നുറങ്ങുന്നത് പോലെ സുരക്ഷ ടെന്റില്‍ ലഭിക്കില്ല. ഒരല്പം സാഹസികത അതിലുണ്ടെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. സാഹസികതയാണ് ടെന്റ് ടൂറിസത്തെ ആകര്‍ഷകമാകുന്നത്. റിസ്‌ക്ക് എന്താണെന്നും അതിനെതിരെയുള്ള പ്രതിരോധം എന്തെന്നും ആദ്യം തന്നെ അറിയുക. എടുക്കാനാവാത്തത്ര റിസ്‌ക്ക് ഉണ്ടെന്ന് തോന്നിയാല്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം

ടെന്റ് ടൂറിസത്തെ കൊല്ലരുത്…വയനാട്ടില്‍ ടെന്റില്‍ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീര്‍ച്ചയായും അന്വേഷിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.

എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയില്‍ കേരളത്തില്‍ ഒരപകടം ഉണ്ടായാലുടന്‍ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തില്‍ ചിന്ത പോയാല്‍ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം ടൂറിസം രംഗത്തിന്റെ നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്. ക്യാംപിങ്ങ് ടൂറിസം കേരളത്തില്‍ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയില്‍ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ താഴ്വരകളിലും ഞാന്‍ ടെന്റില്‍ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടെന്റ് ടൂറിസത്തെ അനുകൂലിച്ച് ഞാന്‍ പോസ്റ്റിടുന്നത്.

Read Also: പാകിസ്ഥാനിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തു ; ദൃശ്യങ്ങൾ പുറത്ത്

ചെറിയ ചിലവില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുവില്‍ ടെന്റ് ടൂറിസം തെരഞ്ഞെടുക്കുന്നതെങ്കിലും ചൂടുവെള്ളവും അറ്റാച്ച്ഡ് ഷവറും മിനിബാറും ഉള്‍പ്പെടെ ആധുനിക സെറ്റപ്പ് ഉള്ള ലക്ഷ്വറി ടെന്റ് ടൂറിസവുമുണ്ട്. കെനിയയിലെ പ്രശസ്തമായ മസായ് മാര നാഷണല്‍ പാര്‍ക്കില്‍ ലിറ്റില്‍ ഗവര്‍ണേഴ്‌സ് ലോഡ്ജ് എന്ന ടെന്റ്ക്യാന്പ് ഉണ്ട്. മാര നദിയോട് തൊട്ടുചേര്‍ന്ന് മസായ് മാര പാര്‍ക്കിന്റെ നടുവിലാണ് ക്യാംപ്. പാര്‍ക്കില്‍ സിംഹം മുതല്‍ പന്നി വരെയുള്ള മൃഗങ്ങളുണ്ട്. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ടടുത്ത് മൃഗങ്ങള്‍ വരുന്നതൊന്നും അപൂര്‍വമല്ല. എല്ലാക്കാര്യങ്ങളിലും സുരക്ഷ നോക്കുന്ന ഞാന്‍ അവിടുത്തെ ക്യാംപില്‍ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഇനിയും പോകാന്‍ മടിയില്ല താനും. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത് നമ്മള്‍ കാംപിലെത്തിയാലുടന്‍ നമുക്ക് ലഭിക്കുന്നത് ഒരു സുരക്ഷാ ബ്രീഫിങ് ആണ്. ക്യാംപില്‍ വൈദ്യുതി മുതല്‍ വന്യമൃഗങ്ങളെ വരെ കൈകാര്യം ചെയ്യാന്‍ എങ്ങനെയാണ് അവര്‍ പ്രാപ്തരായിരിക്കുന്നത്, കൊതുക് മുതല്‍ സിംഹത്തെ വരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നെല്ലാം നമ്മോട് വിശദീകരിക്കും.

രണ്ടാമത് മാര പാര്‍ക്കില്‍ ജനിച്ചു വളരുന്ന മസായ് വംശജരാണ് ക്യാംപില്‍ ഗാര്‍ഡുകളായി നില്‍ക്കുന്നത്. മാര പാര്‍ക്കിലുള്ള ഓരോ മൃഗങ്ങളെ കുറിച്ചും അവര്‍ക്ക് നന്നായറിയാം. ഒരു ചെറിയ വടിയുമായി സിംഹത്തെ പോലും നേരിടുന്ന മനോധൈര്യവും പരിചയവും അവര്‍ക്കുണ്ട്. രണ്ട് ടെന്റിന് ഒരു ഗാര്‍ഡ് എന്ന നിലയിലാണ് സുരക്ഷ. അപായസൂചന ഉണ്ടായാലുടന്‍ അവര്‍ നമ്മെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പകലോ രാത്രിയോ നമ്മള്‍ ടെന്റില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഗാര്‍ഡുകള്‍ നമ്മുടെ അടുത്തെത്തി ക്ഷേമം അന്വേഷിക്കും. ഇത്തരത്തില്‍ കൃത്യമായ പ്ലാനുകളും അറിവുള്ള സുരക്ഷാ ഗാര്‍ഡുകളും ഒക്കെയുണ്ടെങ്കില്‍ സിംഹത്തിന്റെ മടയില്‍ പോലും സുരക്ഷിതമായി ടെന്റ് ടൂറിസം നടത്താം.

വന്യമൃഗങ്ങളുടെ നടുക്ക് മാത്രമല്ല ടെന്റ്ടൂറിസം നടത്തുന്നതും നടത്തേണ്ടതും. മരുഭൂമിയില്‍ ടെന്റ് കെട്ടുന്‌പോള്‍ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെയും തേള്‍ പോലുള്ള ജീവികളെയുമാണ്. മഞ്ഞില്‍ ടെന്റ് കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് തണുപ്പിനെയും ടെന്റ് ചൂടാക്കാനുപയോഗിക്കുന്ന യന്ത്രങ്ങളെയുമാണ്. സുരക്ഷാപ്രശ്‌നങ്ങള്‍ എന്ത് തന്നെയാണെങ്കിലും അത് മുന്‍കൂട്ടി അറിയുക, ആകുന്നത്ര മുന്‍കരുതലുകള്‍ എടുക്കുക, ടെന്റ് ടൂറിസത്തിനെത്തുന്നവരെ അതിന്റെ റിസ്‌ക്കും മുന്‍കരുതലുകളും പറഞ്ഞു മനസിലാക്കുക എന്നിവ പ്രധാനമാണ്.

ടെന്റില്‍ ടൂറിസത്തിന് പോകുന്നവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. റിസോര്‍ട്ടില്‍ കിടന്നുറങ്ങുന്നത് പോലെ സന്പൂര്‍ണ്ണമായ സുരക്ഷ ടെന്റില്‍ ലഭിക്കില്ല, ഒരല്പം സാഹസികത അതിലുണ്ട്. അതും കൂടി ചേര്‍ന്നാണ് ക്യാംപിങ്ങ് ആകര്‍ഷകമാകുന്നത്. റിസ്‌ക്ക് എന്താണെന്നും അതിനെതിരെയുള്ള പ്രതിരോധം എന്തെന്നും ആദ്യം തന്നെ അറിയുക. നമുക്ക് എടുക്കാനാവാത്തത്ര റിസ്‌ക്ക് ഉണ്ടെന്ന് തോന്നിയാല്‍ ഒഴിവാക്കുക. അതാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളില്‍ അതിന് പ്രത്യേക ഇന്‍ഷുറന്‍സ് എടുക്കുന്നതും ശരിയായ രീതിയാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ ടെന്റ് ടൂറിസം വലുതായി വളര്‍ന്ന ഒരു മേഖലയാണ്. മസായ് മാരയിലെ പോലെ ലക്ഷ്വറി ടൂറിസമല്ല അത്. മിക്കവാറും ആളുകള്‍ സ്വന്തം ബാക്ക് പാക്കായി ടെന്റ് കൊണ്ടുപോകുന്നതാണ് രീതി. ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനുള്ള സംവിധാനമുണ്ട്. അവിടെ ടോയ്ലറ്റ് മുതല്‍ ബാര്‍ബിക്യു വരെയുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ഒളികാമറയും മോറല്‍ പോലീസിങ്ങും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ അവധിക്കാലത്തും ലക്ഷക്കണക്കിന് ആളുകള്‍, പ്രത്യേകിച്ച് യുവാക്കള്‍ ടെന്റുമായി യാത്രക്കിറങ്ങും. നോര്‍ഡിക് രാജ്യങ്ങളില്‍ ഡെന്മാര്‍ക്കില്‍ ഒഴിച്ച് ആളുകള്‍ക്ക്, വിദേശികള്‍ക്ക് ഉള്‍പ്പടെ മറ്റുള്ളവരുടെ പറന്പില്‍ ടെന്റടിച്ച് രാത്രി ചെലവഴിക്കാനുള്ള പാരന്പര്യ അവകാശം പോലുമുണ്ട്. ടെന്റുമായി യാത്ര പോകാന്‍ പറ്റാതിരുന്നവര്‍ സ്വന്തം പറന്പില്‍ ടെന്റടിച്ച് കൂടിയ ഹോം ടെന്റിങ് ഈ കൊറോണക്കാലത്ത് പോപ്പുലറായി.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടെന്റുമായി കേരളത്തില്‍ വ്യാപകമായി യാത്രക്കിറങ്ങണമെന്നും അവര്‍ ഉള്‍പ്പെടെ ലോകത്തെവിടെ നിന്നും വരുന്നവര്‍ക്ക് കേരളത്തിലെ ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനും അതിനോടനുബന്ധിച്ച് ടോയ്ലറ്റ്, ഓപ്പണ്‍ ജിം, ക്യാംപ് ഫയര്‍ തുടങ്ങിയ സൗകര്യം ഒരുക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ അടുത്ത സര്‍ക്കാരിന് എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് വയനാട്ടിലെ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ടെന്റ് ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരപകടം ഉണ്ടായാല്‍ ഉടന്‍ ഇത്തരം ടൂറിസം ഉപേക്ഷിക്കരുത്.
മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button