KeralaLatest NewsNews

കാഞ്ഞങ്ങാട് നൗഷീറയുടെ മരണം കൊലപാതകമോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അമ്പലത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയപൊയില്‍ പരിയാരത്തെത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടറില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വ്യാഴ്ച്ച പുലര്‍ച്ചെ ഒന്നരമണിയോട് കൂടിയാണ് നൗഷീറയെ അബോധാവസ്ഥയില്‍ ഭര്‍തൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവും ഭര്‍തൃമാതാവും അയല്‍വാസി യുവാവും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കില്‍ ഷാളില്‍ കുരുക്കിട്ട് കെട്ടിത്തൂങ്ങിയ നൗഷീറയെ ഷാള്‍ അറുത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെട്ടതായാണ് ഭര്‍ത്താവും ഭര്‍തൃമാതാവും പറയുന്നത്.

എന്നാല്‍ നാട്ടുകാര്‍ക്കും നൗഷീറയുടെ ബന്ധുക്കള്‍ക്കും മരണത്തില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയായിരുന്നു. 5 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലും ഒരു വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. ബുധനാഴ്‌ച്ച പകല്‍ പുറത്ത് പോയിരുന്ന നൗഷീറയും ഭര്‍ത്താവും കുട്ടികളും ഇന്നലെ പുലര്‍ച്ചെയോട് കൂടി പാറപ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുനില വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പ് മുറിയില്‍ നിന്നും താഴെ അടുക്കളയിലേക്ക് ചായകുടിക്കാന്‍ പോയി തിരിച്ച്‌ വന്നപ്പോള്‍ വാതിലടച്ച്‌ നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് റസാഖ് പോലീസിനോട് പറയുന്നത്. വാതില്‍ പൊളിച്ച്‌ ഫാനിന്റെ ഹുക്കില്‍ കെട്ടിയ ഷാള്‍ മുറിച്ച്‌ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു. നൗഷീറയും ഭര്‍ത്താവും മക്കളും റസാഖിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ താമസം.

അബുദാബിയില്‍ ടൈലറിങ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് സാഹചര്യത്തില്‍ 8 മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പാറപ്പള്ളിയിലെ വീട്ടില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അതേസമയം ഭര്‍തൃമതിയായ അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാറപ്പള്ളി സ്വദേശി റസാഖിനെ 35, അമ്പലത്തറ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നത് കൂടുതല്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ ഇടയായി, റസാഖിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ് റസാഖിന്റെ ഭാര്യ നൗഷീറ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കെട്ടിത്തൂങ്ങിയാണെന്ന് വ്യക്തമായത്.

Read Also: പിണറായിയുടെ ധാര്‍ഷ്ട്യം കേരളത്തിലെ ജനങ്ങള്‍ക്ക് ഇനി സഹിക്കാന്‍ പറ്റില്ല, മികച്ച നേതാവ് ചെന്നിത്തല തന്നെ ; മേജര്‍ രവി

ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം സ്വന്തം നാടായ പാണത്തൂരിലെത്തിച്ച്‌ പാണത്തൂര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. തൂങ്ങിമരണമാണെന്ന് വ്യക്തമായെങ്കിലും, നൗഷീറയുടെ മരണത്തിലെ ദുരൂഹതയ്ക്ക് പൂര്‍ണ്ണമായും പരിഹാരമായിട്ടില്ല. ആത്മഹത്യയാണെങ്കില്‍, യാത്ര കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയ ഉടന്‍ യുവതി എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം അവശേഷിക്കുകയാണ്. നൗഷീറയുടെ രണ്ട് മക്കളും പാണത്തൂരിലെ വീട്ടുകാര്‍ക്കൊപ്പമാണ് ഇപ്പോഴുള്ളത്. അമ്പലത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയപൊയില്‍ പരിയാരത്തെത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടറില്‍ നിന്നും മൊഴി രേഖപ്പെടുത്തി. നൗഷീറയുടെ മരണത്തില്‍ വലിയ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button