KeralaNattuvarthaLatest NewsNews

നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദീഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ ട്വന്‍റി-20 യിൽ ചേർന്നു

തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ ട്വൻ്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി സിനിമ നടന്‍ ശ്രീനിവാസനും, സംവിധായകന്‍ സിദ്ദീഖും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്‍റി-20യില്‍ ചേര്‍ന്നു.

ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നൽകുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസനും , സംവിധായകൻ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയിൽ അംഗങ്ങളാവും.

നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി. സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി.എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button