Latest NewsIndia

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി, ആഭ്യന്തരമന്ത്രിയെ നീക്കണമെന്ന ആവശ്യം ശക്തം: പോലീസ് സേനയിലും അമർഷം

അനിൽ ദേശ്മുഖ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് എൻ സി പി സ്വീകരിച്ചപ്പോൾ, ശിവസേന നേതൃത്വം ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല.

മുംബൈ: ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യം ശക്തമായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. മഹാരാഷ്‌ട്രാ ആഭ്യന്തരമന്ത്രിയും എന്‍. സി. പി. നേതാവുമായ അനില്‍ ദേശ്‌മുഖിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുംബൈ പോലീസ്‌ മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങ്‌ രംഗത്തെത്തിയിരുന്നു. വഴിവിട്ട നീക്കങ്ങളിലൂടെ പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടു പോലീസ്‌ ഉദ്യോഗസ്‌ഥരുടെ സംഘത്തെ ദേശ്‌മുഖ്‌ നിയോഗിച്ചിട്ടുണ്ടെന്നു സിങ്‌ ആരോപിച്ചു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്കയച്ച കത്തിലാണു ആഭ്യന്തരമന്ത്രിക്കെതിരേ പരം ബീര്‍ സിങ്‌ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. ഇതിന് പിന്നാലെയാണ് ദേശ്മുഖിന്‍റെ രാജി ആവശ്യം ശക്തമായത്.മുന്നണി ബന്ധത്തെ പിടിച്ചുലയ്ക്കുന്ന ആരോപണം വന്നതോടെ എൻ സി പിയുടെയും ശിവസേനയുടെ നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ നടത്തുന്നുണ്ട്. അനിൽ ദേശ്മുഖ് രാജിവെക്കേണ്ടതില്ലെന്ന നിലപാട് എൻ സി പി സ്വീകരിച്ചപ്പോൾ, ശിവസേന നേതൃത്വം ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല.

അതിനിടെ ഉപമുഖ്യമന്ത്രി അജിത്ത് പവാർ, ജയന്ത് പട്ടേൽ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെ ശരദ് പവാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതോടെയാണ് അനിൽ ദേശ്മുഖ് രാജിവെക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.പോലീസ്‌ വകുപ്പിനെയും ഉദ്യോഗസ്‌ഥരെയും ഉപയോഗിച്ച്‌ മന്ത്രിയുടെ നേതൃത്വത്തില്‍ പകല്‍ക്കൊള്ളയും പിടിച്ചുപറിയുമാണു നടക്കുന്നതെന്നു കത്തില്‍ ആരോപിക്കുന്നു. ആജ്‌ഞാനുവര്‍ത്തികളായ ഉദ്യോഗസ്‌ഥരെ നിയോഗിച്ചാണു മന്ത്രിയുടെ നിയമവിരുദ്ധ പ്രവൃത്തികളെന്നും കത്തിൽ പറയുന്നു.

ഇതോടെ പോലീസ് സേനയിലും ശിവസേനക്കെതിരെ അമർഷം പുകയുന്നുണ്ട്. പോലീസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്കാണ് ഇത് എത്തിയിരിക്കുന്നത്. പല ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ എതിർപ്പുള്ളതായാണ് സൂചന. നേരത്തേ, റിലയന്‍സ്‌ ചെയർമാൻ മുകേഷ്‌ അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്‌തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ സിങ്ങിനെ ഹോം ഗാര്‍ഡ്‌ വിഭാഗത്തിലേക്കു സ്‌ഥലംമാറ്റിയിരുന്നു.

അംബാനി ബോംബ്‌ ഭീഷണിക്കേസില്‍ അറസ്‌റ്റിലായ ക്രൈം ഇന്റലിജന്‍സ്‌ യൂണിറ്റ്‌ മേധാവിയായിരുന്ന സച്ചിന്‍ വാസെ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ ദേശ്മുഖിന്‍റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരാണെന്ന് പരംവീർ സിങ് ആരോപിക്കുന്നു. പ്രതിമാസം 100 കോടി രൂപ ശേഖരിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. വാസെയെ ഈ ആവശ്യത്തിനായി മന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്കു പലവട്ടം വിളിച്ചുവരുത്തിയിട്ടുണ്ട്‌.

‘ടാര്‍ജറ്റ്‌’ കൈവരിക്കാന്‍ മുംബൈയിലുള്ള ബാറുകള്‍, റസ്‌റ്ററന്റുകള്‍, റസ്‌റ്ററന്റുകള്‍, പബ്ബുകള്‍, ഹുക്ക പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍നിന്ന്‌ രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ പിരിച്ചാല്‍ മതിയെന്നു വാസെയോടു നിര്‍ദേശിച്ചു. അതിലൂടെ 40-50 കോടിരൂപ പ്രതിമാസം ശേഖരിക്കാം. ബാക്കിത്തുക മറ്റു മാര്‍ഗങ്ങളിലൂടെ കണ്ടെത്താമെന്നായിരുന്നു നിര്‍ദേശം.ഇതുകൂടാതെ സംസ്ഥാനത്തെ പ്രമാദമായ പല കേസുകളിലും മന്ത്രി വഴിവിട്ടു ഇടപെടുന്നതായും ആരോപമുണ്ട്.

read also: പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തി ഗൾഫ് രാജ്യം

പ്രതികള്‍ക്കെതിരേ ചുമത്തേണ്ട കുറ്റങ്ങള്‍പോലും നിര്‍ദേശിക്കുന്നതു മന്ത്രിയാണെന്നും കത്തില്‍ പറയുന്നു. ദാദ്രാ നാഗര്‍ ഹവേലി എം.പിയായിരുന്ന എം.എസ്‌. ധേല്‍ക്കര്‍ മുംബൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മന്ത്രിയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധ നിലപാടു സ്വീകരിച്ചതാണ്‌ തന്നോടുള്ള അപ്രീതിക്കു കാരണമെന്ന് പരംവീർ സിങ് പറയുന്നു.

കേസില്‍ രാഷ്‌ട്രീയനേട്ടം കൊയ്യാമെന്ന മന്ത്രിയുടെ മോഹം തന്റെ നീക്കത്തില്‍ പൊലിഞ്ഞതോടെ മന്ത്രിയുടെ കണ്ണിലെ കരടായെന്നും കത്തിലുണ്ട്‌. ഇതോടെ പരംബീര്‍ സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ ദേശ്‌മുഖിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button