Latest NewsInternational

മേഗന്റെ അവകാശവാദം തള്ളി കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്; ഒടുവിൽ മലക്കം മറിഞ്ഞ് മേഗനും

ഒരു പുരോഹിതനോട് ഒരു വിശ്വാസി സംസാരിച്ച കാര്യം ഒരിക്കലും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് ആദ്യം ബിഷപ്പ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

ഓപ്ര വിന്‍ഫ്രി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിന്റെ അലയടികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വന്നിരിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പിനാണ്. ഹാരിയും മേഗനും മാത്രമുള്ളപ്പോള്‍ സംഭവിച്ചതെന്താണ് ? യഥാര്‍ത്ഥ വിവാഹത്തിന് മൂന്നു ദിവസം മുന്‍പേ അവരുടെ വിവാഹം നടത്തിയോ തുടങ്ങി ചോദ്യങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ആര്‍ച്ച്‌ ബിഷപ്പിന് നേരിടേണ്ടി വന്നത്. ഒരു പുരോഹിതനോട് ഒരു വിശ്വാസി സംസാരിച്ച കാര്യം ഒരിക്കലും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് ആദ്യം ബിഷപ്പ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

ചോദ്യശരങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, താന്‍ രഹസ്യമായി അവരുടെ വിവാഹം നടത്തിയിട്ടില്ലെന്ന് ബിഷപ്പ് തുറന്നു പറഞ്ഞു. ശനിയാഴ്‌ച്ചയായിരുന്നു വിവാഹം നടന്നത്. ആ വിവാഹത്തിലാണ് താന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു നല്‍കിയതെന്നും അത് ഒരു വ്യാജവിവാഹമാണെന്നറിഞ്ഞ് താന്‍ ഒപ്പിട്ടുവെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഒരു ഇറ്റാലിയന്‍ പത്രവുമായുള്ള അഭിമുഖത്തിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, ഹാരിയുമായും മേഗനുമായും പ്രാര്‍ത്ഥനാ കാര്യങ്ങള്‍ക്കായും അല്ലാതെയും താന്‍ നിരവധി തവണ കൂടിക്കാഴ്‌ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നുപറഞ്ഞ അദ്ദേഹം പക്ഷെ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.ഓപ്ര വിന്‍ഫ്രിയുമായുള്ള വിവാദ അഭിമുഖത്തിലായിരുന്നു രഹസ്യ വിവാഹത്തിന്റെ കാര്യം മേഗന്‍ വെളിപ്പെടുത്തിയത്. തങ്ങള്‍ ഒന്നാകുന്ന നിമിഷം തീര്‍ത്തും സ്വകാര്യമായിരിക്കണമെന്ന നിര്‍ബന്ധമായിരുന്നു അത്തരം ഒരു പ്രവര്‍ത്തിക്ക് കാരണമായതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ബ്രിട്ടനിലെ നിയമപ്രകാരം വിവാഹം നടക്കുമ്പോള്‍ ചുരുങ്ങിയത് രണ്ടു സാക്ഷികള്‍ എങ്കിലും വേണമെന്നതിനാല്‍ അന്നേ ഈ പ്രസ്താവനയെ സംശയത്തോടെയാണ് ആളുകള്‍ വീക്ഷിച്ചിരുന്നത്.പിന്നീട് ഈ പ്രസ്താവന തിരുത്തി മേഗന്റെ വക്താവ് രംഗത്തെത്തിയിരുന്നു. അന്ന് നടന്നത് വിവാഹമായിരുന്നില്ലെന്നും, ഒരുമിച്ചു ജീവിക്കാം എന്ന പ്രതിജ്ഞ പരസ്പരം കൈമാറുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വക്താവ് വിശദീകരിച്ചത്.

മാത്രമല്ല, ബിഷപ്പ് ഇത്തരത്തില്‍ സ്വകാര്യമായി വിവാഹങ്ങള്‍ നടത്താറില്ലെന്ന് സഭ വക്താവ് നേരത്തേ വ്യക്തമാക്കുകയും ചെയ്തു. ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഹാരിയും മേഗനുമായി ബിഷപ്പ് വിവാഹക്കാര്യങ്ങള്‍ സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. ഈ നേരമെല്ലാം തികഞ്ഞ മൗനത്തിലായിരുന്ന ബിഷപ്പ് ഇന്നലെ ഇറ്റാലിയന്‍ പത്രവുമായുള്ള അഭിമുഖത്തിലായിരുന്നു മൗനം ഭഞ്ജിച്ചത്.

shortlink

Post Your Comments


Back to top button