KeralaLatest NewsNews

യോഗത്തിനിടെ എസ്‌ഐയെ ‘മൃഗം’ എന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി

പോലീസുകാരോടുള്ള ഡിസിപിയുടെ പെരുമാറ്റം നേരത്തെ തന്നെ ചർച്ചാ വിഷയമായിരുന്നു.

കോഴിക്കോട്: എസ്‌ഐയെ ‘മൃഗം’ എന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി. വയർലെസ് കോൺഫറൻസിനിടെ സബ് ഇൻസ്പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ച് കോഴിക്കോട് ഡിസിപി ഹേമലത. പൊലീസ് അസോസിയേഷൻ പരാതി നൽകിയതോടെ സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് ഡിസിപിയോടു വിശദീകരണം തേടി. പോലീസുകാരോടുള്ള ഡിസിപിയുടെ പെരുമാറ്റം നേരത്തെ തന്നെ ചർച്ചാ വിഷയമായിരുന്നു. ഇതിനിടെയാണു പുതിയ വിവാദം. വിഷുവിന്റെ തലേന്നു നടത്തിയ കോൺഫറൻസിലാണ് സംഭവം. പതിവായി നടക്കുന്ന വയർലെസ് യോഗത്തിനിടെ (സാട്ട) യാണ് കൺട്രോൾ റൂം സബ് ഇൻസ്പെക്റെ ഡിസിപി കടുത്ത ഭാഷയിൽ അധിക്ഷേപിച്ചത്.

‘‘ഒരു കാര്യം പറഞ്ഞാൽ പറഞ്ഞ ഉടൻ അനുസരിച്ചോണം. കഴിയില്ലെങ്കിൽ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളിൽ ഇപ്പോഴും ഓഫിസർമാരില്ല. നിങ്ങൾ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങൾ മൃഗങ്ങളാണോ?’’ തുടങ്ങിയ അധിക്ഷേപങ്ങളാണ് വയർലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷൻ പരാതിയിൽ പറയുന്നു. ഫ്ലയിങ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥർ വേണമെന്നു നേരത്തെ നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണം.

Read Also: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നൽകി കേന്ദ്രം, ഫണ്ട് പിഎം കെയേഴ്‌സില്‍ നിന്ന്

അതേസമയം പോലീസിലെ ആൾക്ഷാമം മൂലമാണു നടപ്പാക്കാൻ കഴിയാത്തതെന്നാണ് പൊലീസുകാർ പറയുന്നത്. 9 ഫ്ലൈയിങ് സ്ക്വാഡുകൾ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പോലീസ് വാഹനത്തിൽ ഒരു എഎസ്ഐയും ഹെഡ്കോൺസ്റ്റബിളും ഉണ്ടായാൽ മാനേജ് ചെയ്യാമെന്നും പോലീസുകാർ പറയുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഡിസിപി അധിക്ഷേപം ചൊരിയുകയായിരുന്നെന്നാണു പരാതി. സംഭവത്തിൽ അടിയന്തരമായി മറുപടി നൽകണമെന്നാണ് കമ്മിഷണർ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button