Latest NewsKeralaNews

കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ മാറ്റിവെയ്ക്കും; കളക്ടർ

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡ് ബി, സി വിഭാഗങ്ങളിൽപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽ മുൻഗണന നൽകകുമെന്നും കളക്ടർ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.

Read Also: അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട; 3000 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

ജില്ലയിലെ കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് സർക്കാരിന്റെ ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടേയും ശക്തമായ പിന്തുണ വേണമെന്നു കളക്ടർ പറഞ്ഞു. കോവിഡ് രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയെന്നതിനു വലിയ പ്രധാന്യം നൽകണം. ഇതു മുൻനിർത്തി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയാവുന്നത്രയും കിടക്കകളും വെന്റിലേറ്ററുകളും കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം. സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കുന്നതോടെ ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലായി ആയിരത്തോളം കിടക്കകൾ കോവിഡ് ചികിത്സയ്ക്കു മാത്രമായി ലഭിക്കും.

എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മാനേജ്മെന്റിനായി ഒരു നോഡൽ ഓഫിസറെ നിയോഗിക്കണം. ഇവർ കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി(ഡി.പി.എം.എസ്.യു.) നിരന്തര ബന്ധം പുലർത്തണം. ഓരോ ആശുപത്രികളിലും കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടേയും മറ്റു സൗകര്യങ്ങളുടേയും ലഭ്യതയെക്കുറിച്ച് നോഡൽ ഓഫിസർക്കു കൃത്യമായ ധാരണയുണ്ടാകണം. കോവിഡ് ജാഗ്രതാ പോർട്ടലിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൃത്യതയോടെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരിക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഓൺലൈൻ റഫറൽ സംവിധാനം പ്രവർത്തനക്ഷമമായിരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

Read Also: കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്തു; നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് ശോഭ സുരേന്ദ്രന്‍‍

ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button