Latest NewsKeralaNews

ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് തനിച്ച് ട്രെയിന്‍ യാത്രചെയ്യേണ്ടിവന്ന യുവതിയുടെ കുറിപ്പ്

 

തിരുവനന്തപുരം : ലോക്ഡൗണ്‍ കാരണം അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ തനിച്ച് യാത്രചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

അന്യസംസ്ഥാനക്കാര്‍ മാത്രമുണ്ടായിരുന്ന ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിപ്പോയ തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് അജിത മോഹനന്‍ എന്ന യുവതിയാണ്. മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവായിരുന്നു തന്റെ കേരള യാത്ര. ആ അഞ്ചു പേരില്ലാരുന്നെങ്കില്‍  ഒരുപക്ഷെ താന്‍ മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍, തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം എന്നും യുവതി കുറിച്ചു.

Read Also : യൂറോപ്പ്-യു.എസ് രാജ്യങ്ങള്‍ക്കെതിരെ ഇറാനും തുര്‍ക്കിയും പാകിസ്ഥാനും, സഹായം വാഗ്ദാനം ചെയ്ത് ചൈനയും

ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണരൂപം;

തനിച്ചു യാത്ര ചെയ്യാനും ഒരു ധൈര്യമൊക്കെ വേണമെന്ന് അടുത്തിരുന്ന അങ്കിള്‍ പറഞ്ഞപ്പോളാണ് ഞാന്‍ ഇന്ന് എങ്ങനെ ഇവിടെ വരെ എത്തി എന്നതിനെ കുറിച്ച് ഓര്‍ത്തത്. ലോക്ഡൗണ്‍ കാരണം സ്റ്റേഷനില്‍ എത്താന്‍ കഷ്ടപ്പെട്ട ഞാന്‍ കണ്ടത് കേരള എക്‌സ്പ്രസ് കണ്മുന്നിലൂടെ കടന്ന് പോകുന്നതാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ സ്റ്റേഷന്‍ മാസ്റ്ററോട് വെറുതെ ഒന്ന് പറഞ്ഞു നോക്കി ഭാഗ്യം ട്രെയിന്‍ സ്ലോ ആയി.

എങ്ങനെയോ വലിഞ്ഞു കയറി ചെന്നത് ലാസ്റ്റ്  കമ്പാര്‍ട്ട്‌മെന്റില്‍
. കുറെ ഭയ്യമാരും ഞാനും മാത്രം. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി ശരിക്കും പേടിച്ച് വിറച്ചു നില്‍ക്കുവാന്ന്. നല്ലവരും ഭൂമിയില്‍ ഉണ്ട് എന്ന് പറഞ്ഞു തന്നത് പോലെ പിന്നെ അവരുടെ വക ആശ്വാസ വാക്കുകളായി.

മധുര വരെ ഇവിടെ ഇരിക്കൂ പിന്നെ ഫ്രണ്ടിലേക്ക് കൊണ്ട് വിടാമെന്ന അവരുടെ വാക്കുകള്‍ പ്രകാരം 2 മണിക്കൂര്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ ഉള്ളില്‍ ധൈര്യം സംഭരിച്ചു ഞാന്‍ ഇരുന്നു. എനിക്ക് എത്തേണ്ടത് A2 കമ്പാര്‍ട്ട്‌മെന്റില്‍. മധുരത്തിയിലെത്തിയപ്പോള്‍ ഒരു മിനിറ്റ് കൊണ്ട് എന്റെ ലെഗ്ഗെജ് എല്ലാം എടുത്ത് കൊണ്ട് സ്ലീപ്പര്‍ വരെ രണ്ട് ഭയ്യമാര്‍ എന്നെ എത്തിച്ചു. പേരോ നാടൊ വീടോ അറിയില്ല.

എങ്കിലും ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദി. പിന്നെയും എനിക്കെത്തേണ്ട സ്ഥലം ദൂരെയാണ്. വീണ്ടും ഭാഗ്യമെന്ന് പറയട്ടെ സ്ലീപ്പറില്‍ ഒരു മലയാളി ചേട്ടന്‍ വന്നു ആകെ മടുത്തു നിക്കണ എന്നെ കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു.

പെണ്‍കൊച്ചല്ലേ തന്നെയല്ലേ, വെയിറ്റ് എന്നും പറഞ്ഞു ആ ചേട്ടന്‍ പോയി അതിന്റെ രണ്ട് കൂട്ടുകാരെ കൊണ്ട് വന്നു. പേടിക്കണ്ട ഞങ്ങള്‍ കൊണ്ട് വിടാമെന്ന് പറഞ്ഞു അവരെന്നെ സ്ലീപ്പറിന്റെ ഫസ്റ്റ് ബോഗിയില്‍ നിന്നും A2 കമ്പാര്‍ട്ട്‌മെന്റ് വരെ എത്തിച്ചു.

മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവായിരുന്നു എന്റെ ഈ കേരള യാത്ര. ആ അഞ്ചു പേരില്ലാരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്ന് മറ്റെവിടെയോ ആയിരുന്നേക്കാം അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം. ഇനി അവരെ കാണുവോ, മിണ്ടുവോ എന്നൊന്നും അറിയില്ല. പക്ഷെ നിങ്ങള്‍ എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാര്‍ ആയിരുന്നു. നന്ദി, ഒരുപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button