തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിന് അനുകൂലമായിരുന്നുവെന്നും, ശക്തമായ കോവിഡ് വ്യപനം ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാർത്ഥ്യമെന്നും കെ. സുധാകരൻ എം.പി. കോവിഡ് കാലത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനുളള സാഹചര്യം ഇല്ലായിരുന്നുവെന്നും, സി.പി.എമ്മിന് ബദൽ സംവിധാനം ഉണ്ടാക്കാൻ സാധിച്ചുവെന്നും സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്നതിൽ അർത്ഥമില്ലെന്നും, കുറച്ചു കാലമായി കോൺഗ്രസിലും യു.ഡി.എഫ് സംഘടനാ രംഗത്തുമുളള പോരായ്‌മയുടെ ഫലമാണ് തോൽവിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കേറ്റ പരാജയത്തിന്റെ പേരിൽ ഒരു വ്യക്തിയെ വിമർശിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്നും, അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയം വിശകലനം ചെയ്യുന്നതിനും, മറ്റ് നടപടികൾ സ്വീകരിക്കുന്നതിനുമായി അതിന്റേതായ സമയമെടുക്കും. വിശകലന യോഗത്തിന് ശേഷം ഹൈക്കമാൻഡുമായി ആലോചിച്ച് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
Post Your Comments