ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊൻപത് ലക്ഷം കടന്നിരിക്കുന്നു. 13,000ത്തിലധികം മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 32.40 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.92 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു.
പ്രതിദിന കൊറോണ വൈറസ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഉള്ളത്. മൂന്നര ലക്ഷത്തിലധികം പേർക്കാണ ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുന്നു. നിലവിൽ 34.47 ലക്ഷം പേർ ചികിത്സയിലുണ്ട്. ആകെ മരണം 2.2ലക്ഷമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി നാൽപത്തിയെട്ട് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസാണ് തൊട്ടുപിന്നിൽ. രാജ്യത്ത് 56 ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു
Post Your Comments