Latest NewsKeralaNews

ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ വി.മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസിന്റെ ജല്‍പ്പനം

ഇത് മന്ത്രിയുടെ വീട്ടിലെ വിവാഹ ആഘോഷമല്ല, വാര്‍ത്താസമ്മേളനമാണ്

കൊച്ചി: ഡല്‍ഹിയില്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാദ്ധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്. ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും അവര്‍ നല്‍കുന്ന ഓരോ വാര്‍ത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആര്‍ക്കുമുണ്ടെന്നും എന്നാല്‍, ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാദ്ധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തന്റെ വിയോജിപ്പ് അറിയിച്ച് രംഗത്ത് വന്നത്.

Read Also : ‘ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലോ?’; വിമര്‍ശനവുമായി ബി.ഗോപാലകൃഷ്ണന്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവര്‍ നല്കുന്ന ഓരോ വാര്‍ത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആര്‍ക്കുമുണ്ട്. എന്നാല്‍, ഒരു കേന്ദ്ര മന്ത്രിക്ക് ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍ ഒരു മാദ്ധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ല എന്ന് ഞാന്‍ അസന്ദിഗ്ധമായി പറയും.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാലത്തെ മാധ്യമപ്രവര്‍ത്തനപരിചയവും അനുഭവവും വെച്ചാണ് ഞാന്‍ ഇതു പറയുന്നത്. ഒപ്പം, ഇന്ത്യയുടെ ജനാധിപത്യസംഹിതകള്‍ ഉള്‍ക്കൊണ്ടും. ഡല്‍ഹിയില്‍ വിളിച്ച ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടി മുന്‍നിര്‍ത്തിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്.

താങ്കള്‍ കേന്ദ്രമന്ത്രിയല്ലേ, ഇത് ഔദ്യോഗികപരിപാടിയല്ലേ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മന്ത്രി വിശദമാക്കി – ഏഷ്യാനെറ്റ് ന്യൂസിനോട് ബി.ജെ.പി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബി.ജെ.പി നേതാവാണ്, അതുകൊണ്ട് ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്കുന്നില്ല.

കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗിക പരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി.

ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതില്‍ പങ്കെടുക്കാനുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണ്. ചില ഔദ്യോഗികപരിപാടികളില്‍ മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളില്‍ മാദ്ധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാല്‍, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതില്‍ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപിഴയ്ക്കുന്നത്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ തറുതല രീതിയാണിത്. പെട്രോളിയം വില വര്‍ദ്ധനവ് സംബന്ധിച്ച് പണ്ടു നടത്തിയ വിശദീകരണത്തിനു സമാനമായ ഒരു ജല്പനം.

മഹാത്മാഗാന്ധിയുടെ നിസ്സഹകരണസമരത്തെ ഉദ്ധരിച്ചാണ് തന്റെ നടപടി മന്ത്രി ന്യായീകരിച്ചത്. സ്വയരക്ഷയ്ക്കായി മന്ത്രി മുരളീധരന്‍ മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതില്‍ത്തന്നെ ഒരു പിശകില്ലേ എന്നു ചിലര്‍ക്ക് തോന്നിയേക്കാം. അതവിടെ നില്ക്കട്ടെ. അധികാരത്തോടു നിസ്സഹകരിച്ച മഹാത്മാവിന്റെ സമരമുറയെവിടെ അധികാരമദം പ്രദര്‍ശിപ്പിക്കുന്ന മന്ത്രിയുടെ ജനാധിപത്യബോധമില്ലായ്മ എവിടെ!

ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയില്‍ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട് നിസ്സഹകരിക്കാം. അതിലൊന്നും ആരും എതിരു പറയില്ല. മന്ത്രി ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആരും വാശി പിടിക്കില്ല.

യഥാര്‍ത്ഥത്തില്‍, മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനവുമാണ്. ചുമതലകള്‍ സ്നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാദ്ധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button