ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്‌ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂർ പറഞ്ഞു.
സംഭവത്തിൽ ആശുപത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളം ഒരു ഇന്ത്യൻ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും രംഗത്ത് എത്തി.
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയടക്കം പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിവാദ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഡല്‍ഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ആശുപത്രി അധികൃതർ സർക്കുലർ പുറത്തിറക്കിയത്.
‘ഒരു രോഗി പരാതി ഉന്നയിച്ചതായും സെക്രട്ടേറിയറ്റില്‍ നിന്നാണ് ഉത്തരവ് വന്നതെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത് വളരെ തെറ്റാണ്. നഴ്‌സിംഗ് സ്റ്റാഫുകളില്‍ 60% കേരളത്തില്‍ നിന്നുള്ളവരാണ്, പക്ഷേ നമ്മളില്‍ ആരും മലയാളത്തില്‍ രോഗികളോട് സംസാരിക്കുന്നില്ല. ധാരാളം മണിപ്പൂരി, പഞ്ചാബി നഴ്‌സുമാരുണ്ട്, അവര്‍ പരസ്പരം സംസാരിക്കുമ്പോൾ അവര്‍ സ്വന്തം ഭാഷ ഉപയോഗിക്കുന്നു. ഇത് ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല’ എന്നാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments