വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയിൽ രാത്രി 12.30ന് തുടങ്ങുന്ന സെമിയിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത ഇംഗ്ലണ്ട് 25 വർഷത്തിന് ശേഷമാണ് സെമി ഫൈനലിൽ കടക്കുന്നത്. ഡെന്മാർക്ക് രണ്ടാം കിരീടത്തിനായാണ് ഒരുങ്ങുന്നത്. 1992ലായിരുന്നു ഡെന്മാർക്ക് ആദ്യമായി കിരീടം നേടിയത്.
സെമിയിൽ ഉക്രൈയനെ നാല് ഗോളിന് തകർത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. നായകൻ ഹാരി കെയ്നെ മുന്നിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ തന്നെയാവും ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടാൻ ഒരുങ്ങുന്നത്. അതേസമയം, യൂറോ കപ്പിലെ സർപ്രൈസ് പാക്കേജുമായാണ് ഡെന്മാർക്ക് അമ്പരിപ്പിക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഡെന്മാർക്ക് നേടി.
Read Also:- ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര
ഇംഗ്ലണ്ടും ഡെന്മാർക്കും നേർക്കുനേർ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെന്മാർക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെന്മാർക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു.
Post Your Comments