COVID 19Latest NewsKeralaNattuvarthaNews

പോസിറ്റിവിറ്റി കുറവെന്ന് വാദം, കൂടിയപ്പോൾ മരണനിരക്ക് കുറവെന്ന് അവകാശവാദം: മാറ്റിയും മറിച്ചും പറയുന്ന സർക്കാർ, കുറിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അവകാശവാദങ്ങളും നേട്ടങ്ങളും മാറ്റി മാറ്റി പറയുന്ന സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിപ്പ വൈറസിനെ പ്രതിരോധിച്ചതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരണനിരക്ക് കുറവായതിനാൽ കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ തന്നെയാണെന്നാണ് ആരോഗ്യമന്ത്രി അടക്കമുള്ളവർ വാദിക്കുന്നത്. എന്നാൽ, പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല എന്ന് പറയുകയാണ് ശ്രീജിത്ത് പണിക്കർ. മരണനിരക്കിനെയാണ് മുന്നിൽ വെയ്ക്കുന്നതെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

‘ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?’, അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Also Read: നാളെ വിളിക്കാമെന്ന് പറഞ്ഞാണ് മകൾ ഫോൺ വെച്ചത്: മരണം അറിഞ്ഞത് വാർത്തയിലൂടെയെന്ന് മാനസയുടെ അമ്മ

കഴിഞ്ഞ ഒരു വർഷമായി അനേകം വാദങ്ങളാണ് സർക്കാർ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു. മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലൻസ് ശതമാനമാണെന്ന് ഏതാനും ദിവസം മുൻപ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം’, ഇങ്ങനെ പല തവണയാണ് സർക്കാർ വാദങ്ങൾ മാറ്റിയും മറിച്ചും പറഞ്ഞതെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കണമെന്നാണ് പണിക്കർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്സ് മത്സരയിനം അല്ല, മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല എന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button