തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരന്‍ എംപി. നാടാര്‍ വോട്ടുകള്‍ ലഭിക്കാത്തത് യുഡിഎഫിന് തിരിച്ചടിയായെന്നും ക്രൈസ്തവ നാടാര്‍ സംവരണം എല്‍ഡിഎഫ് പ്രചരണായുധമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ മാത്രമായിരുന്നു ഇത്തരമൊരു തീരുമാനമെന്നും മുരളീധരന്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംവരണം നടപ്പാക്കാന്‍ ശ്രമിക്കാതിരുന്നത് നിയമപരമായ തിരിച്ചടി ഭയന്നാണെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. പത്ത് വോട്ടിന് വേണ്ടി മുഖ്യമന്ത്രി എന്തിനാണ് ഒരു സമുദായത്തെ വഞ്ചിച്ചതെന്നും തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയല്ലേ നാടകം കളിച്ചതെന്നും കെ മുരളീധരന്‍ ചോദിക്കുന്നു. മുഖ്യമന്ത്രി സമുദായത്തോട് മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് തൊട്ടുമുമ്പാണ് പിണറായി സര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ ഇടത് എംഎല്‍എമാരുടെ ചിത്രം വെച്ച് ഞങ്ങള്‍ വാക്ക് പാലിച്ചുവെന്ന് പ്രചാരണം നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യുഡിഎഫ് തകര്‍ച്ചക്ക് കാരണം കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്ത നാടാര്‍ സമുദായം വോട്ട് ചെയ്തതതാണ്. ഞന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സാമുദായിക നേതാക്കളെ കണ്ടപ്പോള്‍ ഞങ്ങളോട് പറഞ്ഞത് അവരുടെ ഡിമാന്‍ഡ് ഞങ്ങള്‍ അംഗീകരിച്ചില്ലായെന്നാണ്. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡിമാന്‍ഡ് നടപ്പിലാക്കാന്‍ കഴിയാതിരുന്നത് എന്ന് മറുപടി പറഞ്ഞെങ്കിലും പിണറായിക്ക് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ആയിക്കൂടായെന്ന് തിരിച്ചു ചോദിക്കുകയായിരുന്നു. ശേഷം നിയമ വിദഗ്ധരോട് കാര്യം തിരക്കിയപ്പോള്‍ സര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശം കാരണം സമ്മതിച്ചുകൊടുത്തതാണെന്നാണ്’- മുരളീധരൻ വ്യക്തമാക്കി.
Post Your Comments