Latest NewsNewsIndia

ദൃശ്യം മോഡലില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി, സുകുമാരക്കുറുപ്പ് രീതിയിൽ രക്ഷപെടല്‍: ഒടുവിൽ അറസ്റ്റ്

സ്വയം മരിച്ച് ജീവിച്ച യുവാവ് അറസ്റ്റില്‍

ലക്നൗ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത യുവാവ് മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു സ്വകാര്യ ലബോറട്ടറിയിലെ പാത്തോളജിസ്റ്റായി ജോലി ചെയ്തിരുന്ന രാകേഷ് ആണ് പോലീസിന്റെ പിടിയിലായത്. 2018 ല്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തുകയും മൃതദേഹം വീട്ടില്‍ തന്നെ മറവു ചെയ്യുകയും അതിന് ശേഷം താന്‍ മരണപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കാന്‍ മറ്റൊരാളെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലാകുന്നത്. യുപി പോലീസില്‍ ജോലി ചെയ്യുന്ന ഒരു യുവതിയുമായുള്ള ബന്ധമാണ് ഭാര്യയേയും മക്കളേയും ക്രൂരമായി കൊലപ്പെടുത്താന്‍ പ്രതിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ഈ സ്ത്രീയേയും പ്രതിയുടെ മൂന്ന് കുടുംബാംഗങ്ങളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ പല ഘട്ടങ്ങളിലും യുവാവിനെ ഇവര്‍ സഹായിച്ചതായാണ് പോലീസ് കണ്ടെത്തല്‍.

Read Also : കാർ വിൽപ്പനക്കാരുമായുള്ള തർക്കം പരിഹരിച്ചു: ദുബായ് പോലീസിന് നന്ദി പറഞ്ഞ് ടിവി അവതാരക

2018 ഫെബ്രുവരിയിലായിരുന്നു രാകേഷ് ഭാര്യയേയും മൂന്നും 18 മാസവും പ്രായമുള്ള കുട്ടികളെയും കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിനുള്ളില്‍ തന്നെ ഇവരെ കുഴിച്ചിട്ടു. പിന്നീട് ഭാര്യയേയും കുട്ടികളേയും കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. ഒന്നും പറയാതെ ഭാര്യ കുട്ടികളുമായി എങ്ങോട്ടോ പോയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കുടുംബത്തെ കാണാതായി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മകളെയും കുട്ടികളെയും കാണാതായതില്‍ രാകേഷിനെ സംശയമുണ്ടെന്ന് പറഞ്ഞ് രാകേഷിന്റെ ഭാര്യാപിതാവ് പരാതി നല്‍കി. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്.

അതിനിടയില്‍ പോലീസിനെ കബളിപ്പിക്കാന്‍ തന്റെ ഗ്രാമമായ കാസ്ഗഞ്ചിലെ തന്നെപ്പോലെ തന്നെയിരിക്കുന്ന മറ്റൊരാളെ രാകേഷും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തി. തലയും കൈകളും വെട്ടിയെടുത്ത ശേഷം കത്തിച്ചു. അതിന് ശേഷം തന്റെ വസ്ത്രങ്ങള്‍ മൃതദേഹത്തില്‍ ധരിപ്പിച്ചു. മരിച്ചത് രാകേഷാണെന്ന് തോന്നിക്കാന്‍ സ്വന്തം ഐഡി കാര്‍ഡും അതിനൊപ്പം വെച്ചു.

എന്നാല്‍ കാസ്ഗഞ്ചില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് തലയില്ലാത്ത മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി. ഒരു മാസം മുമ്പാണ് മൃതദേഹം രാകേഷിന്റേത് അല്ലെന്ന് പോലീസിന് വിവരം കിട്ടിയത്. ഇതോടയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഇതിനിടയില്‍ രാകേഷ് എന്ന പേരെല്ലാം ഇല്ലാതാക്കി ദിലീപ് ശര്‍മ്മ എന്ന മറ്റൊരു പേരില്‍ ഹരിയാനയില്‍ രാകേഷ് പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button