KeralaLatest News

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ഷൂസിട്ട് ഫോട്ടോഷൂട്ടമായി സീരിയൽ താരം: വിവാദമായപ്പോൾ മാപ്പപേക്ഷ

തെറ്റ് മനസിലായതിനെ തുടര്‍ന്ന് നിമിഷ നവ മാദ്ധ്യമങ്ങളില്‍ നിന്നും പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവർ ഒഴിവാക്കി.

ചെങ്ങന്നൂര്‍: ദേവസാന്നിധ്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വാസികള്‍ കരുതുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം കയറി ഫോട്ടോഷൂട്ട്‌ നടത്തിയത്‌ വിവാദമായി. സീരിയല്‍, ഇന്‍സ്‌റ്റാഗ്രാം താരം തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷയാണ്‌ പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസണിഞ്ഞ്‌ കയറിയത്‌.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്‌.

ദൈവ സാന്നിധ്യം ഉണ്ടെന്ന്‌ വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത്‌ ചെരുപ്പിടാതെയാണ്‌ കയറുന്നത്‌. ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ്‌ പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്‌.ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ഇവര്‍ പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത്. ഈചിത്രം നവ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്. തിരുവാറന്മുള പള്ളിയോടങ്ങളുടെ ആചാര അനുഷ്ഠാനുങ്ങളും വിശ്വാസങ്ങളും വെല്ലുവിളിച്ച്‌ പടിഞ്ഞാറന്‍ മേഖലയിലുള്ള പുതുക്കുളങ്ങര പള്ളിയോടത്തില്‍ സീരിയില്‍ താരം അതിക്രമിച്ച്‌ കറിയതിനെതിരെ ചതയം ജലോത്സവ സാംസ്‌ക്കാരിക സമിതി പ്രതിഷേധിച്ചു.

ചെയ്ത തെറ്റ് മനസിലാക്കി സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയതെന്ന് സീരിയല്‍ താരം നിമിഷ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് താന്‍ മനപൂര്‍വ്വം വിചാരിച്ചിട്ടില്ല. സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നിമിഷ നവ മാദ്ധ്യമങ്ങളില്‍ നിന്നും പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവർ ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button