കാബൂൾ : താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് അഫ്ഗാനിസ്ഥാൻ വിട്ടതിന് ജനങ്ങളോട് മാപ്പ് ചോദിച്ച് മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. ട്വിറ്ററിലാണ് ക്ഷമാപണം നടത്തിക്കൊണ്ടുള്ള പ്രസ്താവന അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അഫ്ഗാൻ ജനതയോടുള്ള തന്റെ പ്രതിബദ്ധത അവസാനിച്ചിട്ടില്ലെന്നും, ജീവിതകാലം മുഴുവൻ ആ പ്രതിബദ്ധത തന്നെ മുന്നോട്ട് നയിക്കുമെന്നും ഗനി പറഞ്ഞു.
‘രാജ്യത്ത് നിന്ന് പലായനം ചെയ്ത സംഭവത്തിൽ ജനങ്ങളോട് വിശദീകരണം നൽകാൻ താൻ ബാധ്യതപ്പെട്ടിരിക്കുന്നു. അഫ്ഗാൻ ജനതയോടുള്ള തന്റെ പ്രതിബദ്ധത അവസാനിച്ചിട്ടില്ല, ജീവിതകാലം മുഴുവൻ ആ പ്രതിബദ്ധത തന്നെ മുന്നോട്ട് നയിക്കും. ആയുധങ്ങളെ നിശബ്ദമാക്കാനും കാബൂളിലെ ആറ് ദശലക്ഷം ആളുകളെ സംരക്ഷിക്കാനുമാണ് താൻ കാബൂൾ വിട്ടത്. രാജ്യം വിട്ടപ്പോൾ ട്രഷറിയിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ കടത്തിയെന്ന ആരോപണം തെറ്റാണ്. കാബൂൾ വിടുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു, പക്ഷേ അഫ്ഗാനെ സംഘർഷഭരിതമാക്കാതിരിക്കാനും, രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാരെ രക്ഷിക്കാനും ഇത് മാത്രമാണ് ഒരേയൊരു മാർഗ്ഗമെന്ന് ഞാൻ വിശ്വസിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണയോടെ അഫ്ഗാനെ മികച്ച രാജ്യമായി വാർത്തെടുക്കാൻ തന്റെ 20 വർഷത്തെ ജീവിതം സമർപ്പിച്ചു. രാജ്യത്തെ ജനങ്ങളെ ഉപേക്ഷിക്കണമെന്നത് തന്റെ ലക്ഷ്യമല്ല. രാജ്യത്തെ എല്ലാ അഫ്ഗാൻ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗത്തിന് മുന്നിൽ അഭിനന്ദനവും ആദരവും അർപ്പിക്കുന്നു. രാജ്യം ഇത്തരം ഒരു അവസ്ഥയിൽ എത്തിയതിൽ ഖേദമുണ്ട്’- ഗനി പ്രസ്താവനയിൽ പറഞ്ഞു.
താലിബാൻ രാജ്യത്ത് മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് പിന്തുണ നൽകാതെ രാജ്യത്ത് നിന്ന് ഒളിച്ചോടിയ ഗനിക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നിരുന്നത്.
Post Your Comments