Latest NewsNewsInternational

സപ്‍തംബര്‍ 11: വേൾഡ് ട്രേഡ് സെന്റർ തകർന്നിട്ട് രണ്ട് പതിറ്റാണ്ട്

ന്യൂയോര്ക്ക്: ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. ആകെ മരണം, 2977. ഹൈജാക്ക് ചെയ്യപ്പെട്ടത് നാല് വിമാനങ്ങൾ. അതിൽ ആദ്യത്തേത്, ഫ്‌ളൈറ്റ് 11, രാവിലെ 8:46 -ന്, വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറ്റപ്പെടുന്നു. രണ്ടാമത്തേത്, ഫ്‌ളൈറ്റ് 175, രാവിലെ 9:03 -ന് സൗത്ത് ടവറിലേക്കും ക്രാഷ് ചെയുന്നു.

Also Read: ഒടുങ്ങാതെ കലി: ഇരുപതാം വാർഷിക ദിനത്തിൽ പഞ്ച്ഷീർ സിംഹത്തിന്റെ ശവകുടീരം നശിപ്പിച്ച് താലിബാൻ

വിമാനം ഇടിച്ചിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ, രാവിലെ 9:59 അടുപ്പിച്ച് സൗത്ത് ടവർ നിലം പൊത്തുന്നു. 10:28 -ന് നോർത്ത് ടവറും തകർന്നടിയുന്നു. രണ്ടു ടവറുകളിലുമായി ഉണ്ടായിരുന്ന 2,595 പേർ കൊല്ലപ്പെടുന്നു, ഒപ്പം രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 157 പേരും. സെപ്റ്റംബർ 11 രാവിലെ 8:46. അഞ്ചു ഭീകരവാദികൾ ചേർന്ന് ഒരു ബോയിങ് 767 ജെറ്റുവിമാനം, അമേരിക്കൻ എയർലൈൻസിന്റെ ബോസ്റ്റണിൽ നിന്നുള്ള യാത്രാവിമാനം, ഹൈജാക്ക് ചെയ്യുന്നു. 440 mph വേഗതയിൽ ആ വിമാനം നോർത്ത് ടവറിന്റെ 94 – 98 നിലകൾക്കിടയിലൂടെ തുളച്ചു കയറുന്നു.

വിമാനത്തിലെ ജെറ്റ് ഫ്യൂവൽ അഥവാ വ്യോമയാന ഇന്ധനത്തിന് ഒഴുകിപ്പടരാനുള്ള ഒരു പൈപ്പ് ആയി കെട്ടിടത്തിലെ എലിവേറ്റർ ഷാഫ്റ്റ് മാറി. കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീപ്പിടത്തിൽ നിന്നുണ്ടായ പുക നിറഞ്ഞു. അതൊരു വിമാനാപകടം മാത്രമാണ് എന്ന ധാരണപ്പുറത്ത്, അപ്പോഴും തെക്കേ ടവറിൽ നിന്ന് ആളെ ഒഴിപ്പിക്കാൻ അധികൃതർക്ക് ബുദ്ധിയുദിച്ചില്ല. 9:03 -ന് അടുത്ത വിമാനം തെക്കേ ടവറിലേക്ക് ഇടിച്ചിറങ്ങുന്നു, ആദ്യ വിമാനം ഇടിച്ചിറക്കി പതിനേഴു മിനിറ്റിനുള്ളിൽ അടുത്ത യാത്രാവിമാനം, യുണൈറ്റഡ് എയർലൈൻസ് 175 , അതും ബോസ്റ്റണിൽ നിന്നുതന്നെ ഹൈജാക്ക് ചെയ്യപ്പെട്ടത്, വേൾഡ് ട്രേഡ് സെന്ററിന്റെ തെക്കേ ടവറിന്റെ 78-84 നിലകൾക്ക് ഇടയിലൂടെ ഇടിച്ചു കയറുന്നു. അത് ഇടിച്ചുകയറിയത് ഒന്നാമത്തെ വിമാനത്തേക്കാൾ വേഗതയിൽ, 540 mph ആയിരുന്നു. അതോടെ തീ രണ്ടു ടവറുകളെയും ആവേശിച്ചു.

പല നിലകളിലെയും ജനാലകളിൽ രക്ഷിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷപ്പുറത്ത് പലരും പുറത്തേക്ക് നോക്കി നിൽപ്പ് തുടങ്ങി. 9:37 -ന് പോട്ടോമാക്ക് നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പെന്റഗൺ ടവേഴ്സിലേക്ക് വിമാനം ഇടിച്ചിറക്കുന്നു, . പെന്റഗണിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് 77 530 mph വേഗത്തിൽ വന്ന് ഇടിച്ചിറങ്ങുകയായിരുന്നു. അതോടെ അടിയന്തര നടപടികൾ ഉണ്ടായി. പ്രസിഡന്റ് ജോർജ് ബുഷിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈറ്റ് ഹൗസ് ഒഴിപ്പിക്കപ്പെട്ടു. അതിനിടെ യുണൈറ്റഡ് എയർലൈൻസിന്റെ ഫ്‌ളൈറ്റ് 93 പെൻസിൽവാനിയയിലും തകർന്നു വീണു. 9:59 -ന് തെക്കേ ടവർ നിലം പൊത്തുന്നു, 10:28 -ന് നോർത്ത് ടവറും തകർന്നടിയുന്നു. നാലുദിവസം കഴിഞ്ഞും അടങ്ങാത്ത പൊടിയും പുകയും. തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരത്തിനുള്ളിൽ നിന്ന് ഒന്നൊന്നായി മൃതദേഹങ്ങൾ പുറത്തേക്കെടുക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയായിരുന്നു.

മരിച്ചവരിൽ ന്യൂയോർക്ക് നഗരത്തിലെ നിരവധി അഗ്നിശമന സേനാംഗങ്ങൾ കൂടി ഉണ്ടായിരുന്നത് ആ പ്രവൃത്തി ഏറെ ക്ലേശകരവും വൈകാരികവുമാക്കി. അതേസമയം 110 നിലകളുള്ള രണ്ടു ടവറുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നടിഞ്ഞ് നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും, ആ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ കാര്യമായ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ട ചിലരുണ്ട്. സ്റ്റെയർവെ ബി എന്നറിയപ്പെട്ട ആ ഒരു കോണിപ്പടിയിൽ ചെന്ന് നിന്ന 16 പേർ ആ ആക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. ‘അതിജീവനത്തിന്റെ കോണിപ്പടി’ എന്നറിയപ്പെടുന്ന ആ ഭാഗം ഇന്ന് ദേശീയ 9/11 മ്യൂസിയത്തിന്റെ ഭാഗമാണ്.

എല്ലാത്തിന്റെയും തുടക്കമായിരുന്നു അത്. ഭീകരാക്രമണങ്ങളും ഭീകരരും അതിനു മുൻപ് പലരാജ്യങ്ങളിലും പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ചർച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമില്ലായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങളിൽ ഒന്നായി 9/11 എന്ന വാക്കിനാൽ പിന്നീട് അടയാളപ്പെടുത്തപ്പെട്ട ഈ തീവ്രവാദ ആക്രമണം മാറുന്നു. തങ്ങളുടെ ജനതയ്ക്ക് കൊടുംവില്ലനായി തീർന്ന ഉസാമ ബിൻ ലാദനെ തേടി അമേരിക്ക അഫ്ഗാനിലെത്തി. പിന്നീട് യുദ്ധം. 20 വർഷങ്ങളോളം നീണ്ടു ‌നിന്ന ആ യുദ്ധത്തിനും അവസാനം കുറിക്കുന്ന ഈ വർഷത്തിലാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികം കടന്നുവരുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button