KeralaLatest NewsIndia

പ്രസ് ക്ലബ്ബിനും മോൺസന്റെ സഹായം: നല്‍കിയ10 ലക്ഷത്തിൽ സഹിന്‍ 5 ലക്ഷം അടിച്ചുമാറ്റിയെന്ന് സെക്രട്ടറി

പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നന്‍ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതല്‍ ഒന്നും അറിയുമായിരുന്നില്ല.

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കല്‍ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് സംഭാവന നല്‍കിയ 10 ലക്ഷം രൂപയില്‍ നിന്നും അഞ്ചുലക്ഷം സഹിന്‍ ആന്റണിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന് സെക്രട്ടറി പി.ശശികാന്തിന്റെ വെളിപ്പെടുത്തല്‍. എറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്ന നിലയില്‍ താന്‍ തെറ്റുചെയ്തിട്ടില്ലെന്നും സഹിനെ വിശ്വസിച്ച് പോയെന്നും പ്രസ്താവനയില്‍ ശശികാന്ത് പറയുന്നു.

ശശികാന്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ:

സുഹൃത്തുക്കളെ,
പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കല്‍ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നല്‍കിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി.
ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ വസ്തുതകള്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുളള ആലോചനക്കിടയില്‍ ില്ലാ കമ്മിറ്റി അംഗം സഹിന്‍ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ട്ര്‍ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചലവ് വഹിക്കാന്‍ അയാള്‍ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചിലവ് എത്രയാണെന്ന് സഹിന്‍ ചോദിച്ചപ്പോള്‍ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാള്‍ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല.

പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നന്‍ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതല്‍ ഒന്നും അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല. പണം കൈമാറാന്‍ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി. എന്നാല്‍ 2020 ജനവരി 22 ന് സഹിന്‍ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടില്‍ Cash വീഴുന്നില്ല എന്തോ എറര്‍ ഉണ്ടെന്ന് അറിയിച്ചു. അത് കൊണ്ട് എന്റെ പേഴ്‌സണല്‍ അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാല്‍ നിര്‍ബന്ധിത സാഹചര്യവും ആയിരുന്നു. സ്‌പോണ്‍സര്‍ തനിക്ക് വളരെ വിശ്വാസം ഉള്ള ആള്‍ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികള്‍ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരില്‍ പണം കിട്ടാറുണ്ടെന്നും സഹിന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സഹിനെ വിശ്വാസിച്ച ഞാന്‍ എന്റെ പേഴ്‌സണല്‍ അക്കൗണ്ട് നമ്പര്‍ സഹിന് കൈമാറി. എന്നാല്‍ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടില്‍ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിന്‍ എന്നെ വിളിച്ച് പറഞ്ഞു.

അതില്‍ അഞ്ച് ലക്ഷം സഹിന് മോന്‍സന്‍ കൊടുക്കാന്‍ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടര്‍ന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോര്‍ട്ടിലേക്ക് ആ അക്കൗണ്ടില്‍ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാന്‍സ്ഫര്‍ ചെയതു. അതിന്റെ GST ബില്ലും ഡീറ്റയ്ല്‍സും ഉണ്ട്. ഇതാണ് സത്യാവസ്ഥ. ഇക്കാര്യങ്ങള്‍ തെളിവ് സഹിതം ഞാന്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

മോന്‍സനെ ഒരു തവണ പോലും ഞാന്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോന്‍സന്‍ വിഷയം ഉണ്ടായപ്പോള്‍ അയാളുമായി അടുപ്പത്തില്‍ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാന്‍ വിശ്വാസിച്ചതു്. കുടുംബ മേളയും പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ പരിപാടികളും വിജയിപ്പിക്കാന്‍ അങ്ങേയറ്റം അത്മാര്‍ത്ഥതയോടും സത്യസന്ധതയോടെയും മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. മേള നടത്താനുള്ള പണം കിട്ടാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ തിരക്കിട്ട് നടത്തുന്നതിന്റെ ഇടയില്‍ സംഭവിച്ച വീഴ്ചയാണിതെന്നും ഇക്കാര്യത്തില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഞാന്‍ സമ്മതിക്കുന്നു.

മേലില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യൂ.
ഗുരുസ്ഥാനീയരായ നിരവധി പേര്‍ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏല്‍പ്പിച്ച ഓരോരുത്തരോടും ഞാന്‍ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏല്‍പ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജ്യം ക്ഷമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button