ബീജിങ്: ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് . ഇതോടെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാന്‍ ജില്ലകളിലായി ആറ് പേര്‍ക്ക് പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടി.
Read Also :കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 82 പുതിയ കേസുകൾ
വടക്ക് കിഴക്കന്‍ ജിലിന്‍ പ്രവിശ്യയില്‍ രോഗബാധയുണ്ടായിരുന്നവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ക്കാണ് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും ഷോപ്പുകളും പോലും അടച്ചിട്ടിരിക്കുകയാണ്. ഇരു ജില്ലകളിലുമായി രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 280 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇവിടെ മാത്രം 12,000 പേരെ പരിശോധന നടത്തിക്കഴിഞ്ഞു.
മറ്റൊരു കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആള്‍ സന്ദര്‍ശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോങ്ഷെങ്ങിലെ റാഫ്ളെസ് സിറ്റി മാള്‍ അധികൃതര്‍ ബുധനാഴ്ച വൈകിട്ടോടെ അടച്ചു. മാളിലുണ്ടായിരുന്ന ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെയും പരിശോധനയ്ക്ക് ശേഷമാണ് പുറത്തുപോകാന്‍ സമ്മതിച്ചത്.
ഒക്ടോബര്‍ പകുതിയോടെ മൊത്തം കേസുകള്‍ 1000 കടന്നെങ്കിലും ബീജിങ് നഗരത്തില്‍ 50 പേര്‍ക്ക് മാത്രമായിരുന്നു രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിയില്‍ ശൈത്യകാല ഒളിമ്പിക്സ് വരുന്നത് മുന്‍നിര്‍ത്തി കടുത്ത നിയന്ത്രണങ്ങളാണ് ബീജിങ് പുലര്‍ത്തുന്നത്.
കോണ്‍ഫറന്‍സുകളും പരിപാടികളുമൊക്കെ കഴിവതും ഓണ്‍ലൈനില്‍ നടത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പരമാവധി നേരിട്ടുളള പരിപാടികള്‍ ഒഴിവാക്കാനാണ് അധികൃതര്‍ നീക്കം നടത്തുന്നത്.
Post Your Comments