ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാക് ടീമിന്റെ ഓപ്പണർ മുഹമ്മദ് റിസ്വാനും മധ്യനിര ബാറ്റ്സ്മാൻ ഷൊയ്ബ് മാലിക്കും ഓസ്ട്രേലിയക്ക് എതിരായ ടി20 ലോകകപ്പ് സെമി ഫൈനലിൽ കളിക്കില്ല.. ഇരുവർക്കും പനി ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാലിക്കും റിസ്വാനും സെമിഫൈനലിന്റെ തലേന്ന് പനി കാരണം പരിശീലനത്തിനിറങ്ങിയില്ല. ഇരുവർക്കും കൊവിഡ്-19 പരിശോധന നെഗറ്റീവായെങ്കിലും ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
റിസ്വാനും മാലിക്കും പാകിസ്ഥാനു വേണ്ടി ഈ ലോകകപ്പിൽ ഇതുവരെ ഗംഭീരമായി ബാറ്റു ചെയ്തിരുന്നു. ഓപ്പണർ റിസ്‌വാൻ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 214 റൺസ് നേടിയിട്ടുണ്ട്. മാലിക് സ്കോട്ട്ലൻഡിനെതിരെ വെറും 18 പന്തിൽ 50 റൺസാണ് അടിച്ചുകൂട്ടിയിരുന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് രണ്ടാം സെമി ഫൈനൽ.
അതേസമയം, ആദ്യ സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ഫൈനലിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറിയുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
Post Your Comments