KeralaLatest News

നെ​ഗറ്റീവ് പബ്ലിസിറ്റി തുണയായി:ചിത്രാനന്ദമയിയുടെ ഭക്തരുടെ എണ്ണത്തിൽ വൻവർധനവ്, പൂർവാശ്രമത്തിലെ ചിത്രകല ഇനി കോടികൾകൊയ്യും

പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു സിദ്ധി തന്നിലുണ്ടെന്ന് അവർ അന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാണവർ സ്വയം പറയുന്നത്.

തിരുവനന്തപുരം: ട്രോളും വിമർശനങ്ങളുമെല്ലാം ചിത്രകലയ്ക്ക് തുണയായി. തിരുവനന്തപുരത്തെ ആൾദൈവത്തെ ട്രോളി സൈബർ ലോകം ആഘോഷിച്ചപ്പോൾ ചിത്രാനന്ദമയിയെ കാണാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. നെ​ഗറ്റീവ് പബ്ലിസിറ്റി തനിക്ക് തുണയായെന്ന് ഇവർ തന്നെ സമ്മതിക്കുന്നു. എത്ര തട്ടിപ്പുകളിൽ വീണാലും പഠിക്കാത്ത ആളുകളുടെ നാട്ടിൽ‌ ആത്മീയ വ്യാപാരത്തിനുള്ള സാധ്യത തിരിച്ചറിയുന്നവർക്ക് ലക്ഷങ്ങളാണ് സമ്പാദിക്കാൻ കഴിയുന്നത്.

ഇരകളാകുന്നവർക്ക് നഷ്ടപ്പെടുന്നതാകട്ടെ ലക്ഷങ്ങളും. ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകൾ കളിയാക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടുകയും ചെയ്തെങ്കിലും തന്റെ കഴിവിൽ പൂർണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്. മുമ്പ് പല ജോലികൾ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് ഒരു സാധാരണ വീട്ടമ്മയായിരുന്ന താൻ ചിത്രാനന്ദമയി അമ്മയായതെന്ന് അവർ പറയുന്നു.

പൂർവാശ്രമത്തിൽ ചിത്രകല എന്നായിരുന്നു ചിത്രാനന്ദമായി അമ്മയുടെ പേര്. നെയ്യാറ്റിൻകരയ്ക്ക് സമീപം വണ്ടന്നൂരാണ് സ്വദേശം. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സുഹൃത്തുക്കളോട് നടത്തുന്ന പ്രവചനങ്ങളെല്ലാം ശരിയായി വന്നിരുന്നു എന്ന് അവർ അവകാശപ്പെടുന്നു.ഭർത്താവ് മരിച്ച ശേഷം ജീവിക്കാനായി പല ജോലികളും ചെയ്തിരുന്നു. ഏറെ ദുരിതങ്ങൾ അക്കാലത്ത് അനുഭവിച്ചിരുന്നെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനായി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്.

ആദ്യം പതിമൂന്ന് വർഷം ആയുർവ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിൽക്കാനും പോയിട്ടുണ്ട്. ഒടുവിൽ ജീവിക്കാൻ മാർഗമില്ലാതെ ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു. അക്കാലത്തും അവർ പ്രവചനങ്ങൾ നടത്തിയിരുന്നു. ഒരു ജോലി സ്ഥലത്തും അധികനാൾ തുടരാൻ അവർക്ക് കഴിഞ്ഞില്ല. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു സിദ്ധി തന്നിലുണ്ടെന്ന് അവർ അന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാണവർ സ്വയം പറയുന്നത്.

തന്റെ സിദ്ധികൾ കൊണ്ട് മറ്റ് മനുഷ്യർക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കിൽ താനിപ്പോഴും വാടകവീട്ടിൽ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവർക്ക് തന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കിൽ തന്നെ അറിയുന്നവർ അത് പരസ്യമായി ചോദിക്കുമല്ലോ എന്നും അവർ പറയുന്നു. ചിത്രാനന്ദമയി ആൾദൈവമായത് ബന്ധുക്കൾക്കാർക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോൾ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. മക്കൾ വല്ലപ്പോഴും കാണാൻ വരും. അതിനപ്പുറം അവരുമായി ബന്ധമില്ല.

 

shortlink

Post Your Comments


Back to top button