KeralaLatest NewsNews

ക്ലാസ് മുറിക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസമുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും ‘തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: തലസ്ഥാന നഗരിയിലെ ലഹരി പാര്‍ട്ടിയില്‍ എക്‌സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളെന്ന പേരില്‍

‘മതേതര ചിന്തകളും ഭരണഘടനാ മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയർത്തിപ്പിടിക്കുന്നതിൽ ഊന്നൽ നൽകിയാകും പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു. അക്കാദമിക് തലത്തിലുള്ള പാഠപുസ്തകങ്ങൾ മാത്രമല്ല, ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും വിജ്ഞാനവുംകൂടി വിദ്യാർഥികൾക്കു പകർന്നു നൽകിയാലേ വിദ്യാഭ്യാസം പൂർത്തിയാകൂ. ഇതു മുൻനിർത്തി നാനാതുറകളിലുള്ള വിദഗ്ധരുടെ അനുഭവങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുന്നതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണെന്ന്’ അദ്ദേഹം വിശദമാക്കി.

‘കോവിഡ് കാലത്ത് ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയടക്കം പകച്ചു നിന്നപ്പോൾ കേരളത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു കൈറ്റ് വിക്ടേഴ്‌സ് ചാനൽ നൽകിയ കൈത്താങ്ങ് വലുതാണെന്നു മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിന് വലിയശാലയിൽ കുടുതൽ സൗകര്യങ്ങളോടെ പുതിയ ആസ്ഥാന മന്ദിരം നിർമിക്കും. സ്‌കൂൾവിക്കിയിൽ മികച്ച രീതിയിൽ പേജുകൾ തയാറാക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകും. ഒന്നാം സമ്മാനമായി 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ഒരു ലക്ഷം, 75000 രൂപ വീതവും നൽകും. ജില്ലാതലത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം നൽകുമെന്നും’ മന്ത്രി അറിയിച്ചു.

Read Also: മരക്കാര്‍ സിനിമയുടെ വിജയം ദേശസ്‌നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍

‘കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടത്തിയ സംസ്ഥാനമെന്ന ഖ്യാതി നേടാൻ കേരളത്തിനു കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കംപ്യൂട്ടർ സാങ്കേതികവിദ്യയുടെ തുടക്കംമുതൽ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അതിനെ എത്തിക്കാൻ കഴിഞ്ഞതിന്റെ നേട്ടംകൂടിയാണിത്. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരങ്ങളുടെ മാതൃകയിൽ വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവിനെ സർഗാത്മകമായി പ്രയോജനപ്പെടുത്താൻ തുടർന്നും കഴിയണം. മയക്കുമരുന്ന് അടക്കമുള്ള തെറ്റായ പ്രവണതകളിലേക്കു കുട്ടികൾ പോകുന്നതു തടയാൻ ഇതു സഹായിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നാഗലാന്‍ഡിലെ സംഘര്‍ഷാവസ്ഥ, മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button