കീവ്: ഉക്രൈൻ ബന്ദികളാക്കിയ റഷ്യൻ സൈനികർ തങ്ങൾ മരണത്തിലേക്ക് അയയ്ക്കപ്പെട്ടെന്ന് വീട്ടുകാരെ അറിയിച്ച് പൊട്ടിക്കരയുന്ന വീഡിയോകൾ ഇന്റർനെറ്റിൽ ശ്രദ്ധേയമാകുന്നു. യുദ്ധമുഖത്ത് നിന്ന് തടവിലാക്കിയ സൈനികരെ അഭിമുഖം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉക്രൈൻ അധികാരികൾ പുറത്തുവിട്ടതാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. മനുഷ്യകവചങ്ങളായാണ് തങ്ങളെ യുദ്ധത്തിൽ ഉപയോഗിച്ചിരുന്നതെന്നും സൈനികർ വെളിപ്പെടുത്തി.
അധിനിവേശത്തിന്റെ ആദ്യ ആറ് ദിവസങ്ങളിലായി തങ്ങൾ 6000 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ഉക്രൈൻ അവകാശപെട്ടതിന് പിന്നാലെയാണ്, സൈനികരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോയിൽ ഒരു സൈനികൻ തന്റെ അമ്മയോട് ‘അവർ ഞങ്ങളെ മരണത്തിലേക്കാണ് അയച്ചത്. ഇവിടെ എല്ലാവരും പരസ്പരം കൊല്ലുന്നു’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ‘ഞങ്ങൾ പരിശീലനത്തിനാണ് വന്നത്. ഞങ്ങളെ അവർ പറ്റിച്ചു. അതുകൊണ്ടാണ് ഇപ്പോൾ പിടിയിലായത്’ മറ്റൊരു റഷ്യൻ തടവുകാരൻ പറഞ്ഞു.
‘ഞങ്ങളെ പരിശീലിപ്പിക്കാൻ കൊണ്ടുവരികയാണ് എന്നാണ് അവർ പറഞ്ഞിരുന്നത്. വൈകാതെ ഞങ്ങളെ യുദ്ധത്തിന്റെ മുൻനിരയിലേക്ക് നിയോഗിച്ചപ്പോൾ എല്ലാവരും മാനസികമായി തളർന്നു. ഞങ്ങൾക്ക് പൊരുതാൻ വയ്യെന്ന് പറഞ്ഞതാണ്. അക്രമം നടത്തിയില്ലെങ്കിൽ ഞങ്ങൾ ദേശവിരുദ്ധരാകുമെന്നും, യുദ്ധകാലം ആയതിനാൽ ഞങ്ങളെ വെടിവെച്ച് കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി. ഞങ്ങളെ ചാവേറുകളായി സൈന്യം മുന്നിൽ നിർത്തുകയായിരുന്നു. ഞങ്ങളുടെ യൂണിറ്റിലെ ആർക്കും യുദ്ധം ചെയ്യാൻ താല്പര്യം ഇല്ല. ഞങ്ങൾക്ക് വീടുകളിലേക്ക് മടങ്ങി പോയി സ്വസ്ഥമായി ജീവിച്ചാൽ മതി’ മറ്റൊരാൾ വെളിപ്പെടുത്തി.
Post Your Comments