Latest NewsIndiaNewsInternational

9.7 ടൺ സഹായ സാധനങ്ങൾ ഉക്രൈനിൽ എത്തിച്ച് ഇന്ത്യ:ഖാർകീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു

ഖാർകീവ്: യുദ്ധം കലുഷിതമായ ഉക്രൈനിൽ കണ്ണീരോടെ, പ്രതീക്ഷകൾ കൈവിടാതെ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടയിൽ, തങ്ങൾക്ക് ഭക്ഷണവും വെള്ളവും ഒന്നുമില്ലെന്ന് അറിയിച്ച് ഖാർകീവിൽ കുടുങ്ങിയ വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. ഇവർക്ക് ആശ്വാസമാവുകയാണ്, ഇന്ത്യൻ എംബസി. പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും, ഖാർകീവിലെ പിസോചിനിലുള്ള വിദ്യാർത്ഥികൾക്ക് എംബസി ഭക്ഷണവും വെള്ളവും എത്തിച്ചു. യുദ്ധത്തിൽ കലുഷിതമായ ഉക്രൈനിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 9.7 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിൽ നിന്നും കേന്ദ്രസർക്കാർ ഉക്രൈനിൽ എത്തിച്ചു.

ഖാർകീവിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികളായിരുന്നു അവിടുത്തെ അവസ്ഥ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ, ബന്ധപ്പെട്ട അധികൃതർ ഇവിടങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുകയായിരുന്നു. ‘ഖാർകീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു’, തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

Also Read:മീൻ വില്പനക്കാർ രാത്രി വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു : രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി 50 തിലേറെ വിമാനങ്ങളാണ് രാജ്യത്തെത്തിയത്. ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനൊപ്പം, 26 ടൺ സഹായ സാധന സമഗ്രികൾ ഉക്രൈന് വേണ്ടിയും ഇന്ത്യ അയൽ രാജ്യങ്ങളിൽ എത്തിച്ചെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണം, രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും വെടി നിർത്തിവെയ്ക്കണമെന്നും ഇന്ത്യ ആവർത്തിച്ചു.

അതേസമയം, റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു. ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെയും വിദേശികളെയും ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാണെന്ന് റഷ്യ അറിയിച്ചിരുന്നു. ‘ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് വിദേശ സംസ്ഥാനങ്ങളിലെ പൗരന്മാരെയും രക്ഷിക്കുന്നതിനായി ഇന്ന് രാവിലെ 6 മണി മുതൽ ബെൽഗൊറോഡ് മേഖലയിലെ നെഖോതെയേവ്ക, സുഡ്‌ഷ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് ഖാർകീവിലേക്കും സുമിയിലേക്കും 130 ബസുകൾ പുറപ്പെടും’, കേണൽ ജനറൽ മിസിന്റ്‌സെവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, റഷ്യയുടെ സഹായ വാഗ്ദാനം വേണ്ട വിധത്തിൽ പ്രയോജനപ്പെടുന്നില്ലെന്നും ബങ്കറുകളിലും വീടുകളിലുമായി കഴിയുന്ന വിദ്യാർത്ഥികളുടെ അടുത്തേക്ക് എത്തിച്ചെല്ലാൻ ഈ ബസുകൾക്ക് സാധിക്കുന്നില്ലെന്നും ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button