KeralaLatest NewsNewsIndiaInternational

നിമിഷ പ്രിയയ്ക്ക് തൂക്കുകയർ തന്നെ, വധശിക്ഷ ശരിവെച്ച് യെമനിലെ അപ്പീൽ കോടതി

സന: യെമന്‍ ജയില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ (33) യുടെ ഹര്‍ജി പരിഗണിക്കുകയായിരുന്ന, സനയിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. ഇനി നിമിഷ പ്രിയക്ക് അപ്പീൽ നൽകാനാവില്ല.

മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് കോടതിക്കു മുന്നില്‍ തടിച്ചു കൂടിയത്. നിമിഷയുടെ വധശിക്ഷ ശരിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

Also Read:ബാർ ജീവനക്കാരനെ ആക്രമിച്ച കേസ് : രണ്ടുപേർ പിടിയിൽ

വിഷമകരമായ സാഹചര്യമാണ് യെമനില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചു. പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നായിരുന്നു നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാൽ, കൊലപതാകത്തിനും ക്രൂരതയ്ക്കും സ്ത്രീയെന്ന പരിഗണന നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

2017 ജൂലൈ 25 ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷ പ്രിയ. ആറുവയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും മാത്രമാണ് നിമിഷയ്ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button