KeralaLatest NewsNews

നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി എന്നത് ആഘോഷിക്കുന്നവർ അറിയാൻ അഡ്വ ശ്രീജിത്ത്‌ പെരുമന പറയുന്നു

ഈ കേസുമായി ബന്ധപ്പെട്ട ഏത് വെളിപ്പെടുത്തലും കാര്യങ്ങളും അന്വേഷിക്കാൻ കോടതിയുടെ അനുമതി വേണ്ട

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ നടക്കുകയാണ്. ഈ കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ഈ സംഭവം ആഘോഷമാക്കുന്ന വിമർശകർക്ക് മുന്നിൽ നിയമവശങ്ങൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത്‌ പെരുമന. വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്കൂഷൻ നടത്തുന്ന നാടകമാണ് തുടർ അന്വേഷണം എങ്കിൽ, അത് ചോദ്യം ചെയ്യാൻ പ്രതിക്ക് അവകാശമുണ്ടെന്നും അതാണ് ദിലീപ് ചെയ്തതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ശ്രീജിത്ത്‌ പെരുമന പറയുന്നു

read also: ടൂത്ത് ബ്രഷ് യുവതിയുടെ കവിളിൽ തുളഞ്ഞു കയറി

കുറിപ്പ് പൂർണ്ണ രൂപം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി എന്നത് ആഘോഷിക്കുന്നവർ അറിയാൻ….

ഒരു കേസിൽ വിചാരണയിലിരിക്കെ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതിപോലും ആവശ്യമില്ല എന്നതാണ് നിയമം. എന്നാൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്കൂഷൻ നടത്തുന്ന നാടകമാണ് തുടർ അന്വേഷണം എങ്കിൽ അത് ചോദ്യം ചെയ്യാൻ പ്രതിക്ക് അവകാശമുണ്ട്. അതാണ് ദിലീപ് ചെയ്തതും.

തുടർ അന്വേഷണം അവസാനിപ്പിക്കാൻ ഏപ്രിൽ 15 എന്ന അവസാന തീയതി നൽകിയതിലൂടെ ദിലീപിന്റെ ഹർജ്ജി ഭാഗികമായി അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.

ദിലീപ് കേസിൽ ഇറക്കിയ തുറുപ്പുകളൊക്കെ കടലാസുകൊട്ടാരം പോലെ വീണടിഞ്ഞപ്പോൾ ‘കളസം കീറിയ’ പ്രോസിക്കൂഷൻ പൈനായിരത്തി എട്ടാമത്തെ തുടരന്വേഷണ അടവുമായി ഇപ്പോഴിതാ വിചാരണ നടത്തുന്ന കോടതിയെ തെറ്റിദ്ധരിപ്പിക്കാനും, ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ഏറ്റവും ഹീനമായ ശ്രമത്തിലാണ്.. അട്ടംമുട്ടിയ അവസ്ഥയിൽ നിന്നും ഒരു ബാലചന്ദർ കാർഡ് ഇറക്കിയാണ് ഒടുവിലത്തെ മലക്കം മറച്ചിൽ.

അതായത് ബാലചന്ദ്രകുമാർ അല്ല ഈ കേസുമായി ബന്ധപ്പെട്ട ഏത് വെളിപ്പെടുത്തലും കാര്യങ്ങളും അന്വേഷിക്കാൻ കോടതിയുടെ അനുമതി വേണ്ട എന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം പ്രത്യേക അവകാശമാണ് എന്നും കോടതി വ്യക്തമാക്കിയതിലൂടെ പ്രോസിക്കൂഷന്റെ നാടകം പൊളിഞ്ഞിരിക്കുകയാണ്.

ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കുന്നതിനു പകരം അതിന് കോടതിയിൽ നിന്ന് മുൻ‌കൂർ അനുമതിയൊക്കെ തേടി പോയ ഇതേ പ്രോസിക്കൂഷൻ പണ്ട് ഇതേ കോടതിയിൽ വിശ്വാസമില്ല, ജഡ്ജിയെ മാറ്റണം, കോടതി ഏകപക്ഷീയമായി പെരുമാറുന്നു എന്നൊക്കെ നിലവിളിച്ചുകൊണ്ട് സുപ്രീംകോടതി വരെ പോയി നല്ല വിമർശനങ്ങളും ശാസനയും ഏറ്റുവാങ്ങിയതാണെന്നത് മറക്കരുത്.
മാത്രവുമല്ല “Nobody present to present the prosecution ” അഥവാ പ്രോസിക്കൂഷന് വേണ്ടി പ്രോസികൂട്ടർമാർ ആരും ഹാജരായില്ല ” എന്നുപോലും പറയേണ്ടി വന്ന അവസ്ഥ പോലും വിചാരണ കോടതിക്കുണ്ടായി.

ക്രിമിനൽ നടപടിച്ചട്ടം പ്രകാരം തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനു കോടതിയുടെ അനുമതി ആവശ്യമില്ല എന്നറിയാത്തവരല്ല നമ്മുടെ ദിലീപ് കേസിലെ പ്രോസികൂട്ടർമാർ. അന്വേഷണം കഴിയുന്നതുവരെ വിചാരണ നടപടി നിർത്തിവയ്ക്കണമോ എന്നതു കോടതിക്കു തീരുമാനിക്കാം എന്നതും നിയമത്തിന്റെ ബാലപാഠമാണ്.
കോടതി തീരുമാനം എതിരെങ്കിൽ പ്രോസിക്യൂഷന് മേൽക്കോടതിയെ സമീപിക്കാം. എന്നാൽ അതിനൊന്നും തയ്യാറാകാതെ വിവാദമുണ്ടാക്കി, സർക്കാർ നിയമിച്ച സ്റ്റേറ്റിന്റെ ഉത്തരവാദിത്തപ്പെട്ട നിയമ ഓഫീസർമാരാണ് ബോധ്യം പോലുമില്ലാതെ പുറകെ പുറകേ രാജിവെച്ച്, മാധ്യമ വിചാരണ നടത്തി, ജഡ്ജിയെ കരിവരിത്തേച്ച്, കോടതി മാറ്റ ഹർജ്ജികൾ നൽകി അങ്ങനെ സാധ്യമായ എല്ലാ രീതിയിലും ഈ കേസിനെ ഏതോ ഗൂഡലക്ഷ്യത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് ആരെങ്കിലും സ്വഭാവികമായും ചിന്തിച്ചാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല.
അതായത് ഉത്തമാ,

ദിലീപിനെ പൂട്ടാനുള്ള അവസാനത്തെ അടവും പാളി എന്ന് ചുരുക്കം
വൈരാഗ്യബുദ്ധിയോടെ ഒരു ഭരണ സംവിധാനവും, പ്രോസിക്കൂഷനും പ്രതിച്ചേർക്കപ്പെട്ട ഒരാളെ സാമൂഹികമായും അല്ലാതെയും ഇല്ലാതെയാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെട്ടപ്പോൾ അവസാനം ഇറക്കിയ തുറുപ്പാണ് ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷനായ ബാലചന്ദ്രകുമാർ.

ഏറ്റവും ഒടുവിൽ ജാമ്യം ദിലീപിന്റെ റദ്ദാക്കാനാകില്ല എന്നകോടതി വിധിയും തത്പര കക്ഷികളെ അൻപേ നിരാശപ്പെടുത്തിയപ്പോഴാണ് പുതുതായി ബാലചന്ദ്രകുമാർ അവതരിച്ചത്.

പ്രോസിക്കൂഷന്റെ ‘ദിലീപ് വധം’ ധ്വന്ത യുദ്ധത്തിന്റെ സമീപകാല ചരിത്രം ഇങ്ങനെ…,
വിചാരണ കോടതി ജഡ്ജി പക്ഷേപാതപരമായി പെരുമാറുന്നതിനാൽ ജഡ്ജിയെ മാറ്റണം അല്ലെങ്കിൽ സ്വയം മാറണമെന്ന് വിചാരണകോടതിയിൽ പ്രോസിക്കൂഷൻ ആവശ്യപ്പെടുന്നു.
👉ആവശ്യം വിചാരണ കോടതി തള്ളുന്നു.
അതേ ആവശ്യം ഉന്നയിച്ച് പ്രോസിക്കൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നു.
👉”പബ്ലിക് പ്രോസിക്കൂട്ടർ ഇരയുടെ മാലാഖ ചമയേണ്ട ” എന്ന രൂക്ഷ വിമർശനത്തോടെ ആ പരാതി ഹൈക്കോടതിയും തള്ളുന്നു.
👉ഇച്ഛഭംഗം സംഭവിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെക്കുന്നു.
കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.
നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി എന്നുമാത്രമല്ല
“ഇരയുടെ മാലാഖ” ചമയേണ്ടെന്ന് പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി പറഞ്ഞു.
“ഇരയ്ക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന കാവൽ മാലാഖ ചമയേണ്ട, ഏത് വിധേനയും പ്രതികളെ കുറ്റവാളികളാക്കുക എന്നതല്ല ഒരു പ്രോസിക്കൂട്ടറുടെ ജോലി നീതി നടപ്പിലാക്കുക എന്നതാണ് ”
It has time and again been stated that the duty of theProsecutor is not to seek conviction at all costs or be an “avengingangel for the victim”, but to ensure that justice is delivered.
എന്നും പ്രതിഭാഗം വക്കീലന്മാരെ കാണുമ്പോൾ അന്തം വിട്ട് നിക്കരുതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടറോട് ഹൈക്കോടതി വിധിയിൽ പറയുന്നു.
വിചാരണ നടത്താനായി ഹൈക്കോടതിയും, സുപ്രീംകോടതിയുമാണ് ജഡ്ജിനെ ചുമതലപ്പെടുത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ അവർ പിൻമാറുകയോ, മാറി നിൽകുകയോ ചെയ്യേണ്ട കാര്യമില്ല. മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നതുവരെ മാറി നിൽക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെച്ച് മുൻ വിധികളില്ലാതെ, നിഷ്പക്ഷമായി കേസ് വിചാരണ ചെയ്യുക എന്നതാണ് ജഡ്ജിന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ പോലും ജഡ്ജ് പിൻമാറേണ്ട ആവശ്യമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
……….
അവിടംകൊണ്ടും കളി നിന്നില്ല ഒടുക്കത്തെ പൂട്ട് പൂട്ടാൻ ജഡ്ജിയെ മാറ്റാൻ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു.
👉വിചാരണ കോടതി മാറ്റേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി എന്ന് മാത്രമല്ല സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിധി.
ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സർക്കാരിനെ താക്കീത് ചെയ്യുകയും ചെയ്തു.

‘മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാൽ ജഡ്ജിക്ക് സമ്മർദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങൾ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുൻവിധിയോടെ ആണ് പ്രവർത്തിച്ചത് എന്ന ആരോപണം ഉന്നയിക്കരുത്. ആരോപണങ്ങൾ ജഡ്ജിയുടെ മനോവീര്യം തകർക്കുന്ന തരത്തിൽ ഉള്ളത് ആണ്. കോടതിയെയും, ജഡ്ജിയെയും അവരുടെ കർത്തവ്യ നിർവഹണത്തിന് സഹായിക്കുക ആണ് സർക്കാർ ചെയ്യേണ്ടത്’

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു.
ചുക്കും ചുണ്ണാമ്പുമില്ലാതെ ടവർ ലൊക്കേഷനുകളുടെയും, മൊബൈൽ ടവറുകളുടെയും റൂട്ട് മാപ്പുമായി കോടതിയിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന പ്രോസിക്കൂഷനും പോലീസും, അവർ ലക്ഷ്യം വെക്കുന്ന പ്രതിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ അടിപതറി എന്നതിന്റെ ദൃഷ്ട്ടാന്തമാണ്‌ ഈ കോടതി മാറ്റ ഹർജ്ജി എന്ന അസാധാരണ നാടകങ്ങൾ എന്ന് മനസിലാക്കാൻ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ വക്കീലിന്റെ സ്പെക്കുലേഷനോ വേണ്ട..

കോടതി മാറ്റേണ്ട, ജഡ്ജിയെ മാറ്റേണ്ട എന്ന സുപ്രീംകോടതി തീരുമാനം പുറത്തുവന്നപ്പോൾ അന്നത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർക്ക്‌ സമനിലതെറ്റി രാജിവെച്ചോടിയെങ്കിൽ പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് മാറ്റികൊണ്ട് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവും അതിനോടൊപ്പം ബാലചന്ദ്രകുമാർ എന്നയാളുടെ മാധ്യമ വെളിപ്പെടുത്തൽ എന്ന ഉമ്മാക്കിയും കൊണ്ടു വന്നതാണ് നമ്മുടെ പുതിയ പ്രോസിക്കൂട്ടർ അതും അടപടലം ധരണിയിലായിരിക്കുകയാണ്.

കേസിന്റെ വിചാരണയ്ക്കായി സ്പെഷ്യൽ പ്രോസിക്കൂട്ടർ ഹാജരാകാതെ രാജിവെച്ച് വിചാരണ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയും, മാപ്പ് സാക്ഷിയെ ഹാജരാക്കാൻ സാധിക്കാത്തതുമെല്ലാം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
എത്രയും വേഗതയിൽ നീതിയുക്തമായി വിചാരണ ചെയ്യപ്പെടുക എന്നത് ഏതൊരു പ്രതിയുടെയും ഭരണഘടനാ മൗലികാവകാശമാണ്.
അതുകൊണ്ടുതന്നെ തനിക്ക് നീതികിട്ടിയില്ല എന്ന പരാതിയുമായി സ്പെഷ്യൽ പ്രോസിക്കൂട്ടർ ഹൈക്കോടതി രജിസ്ട്രാറിനു പരാതി നൽകിയതും പിന്നീട് രണ്ട് പ്രോസിക്കൂട്ടർമാർ രാജിവെച്ചതും ഇപ്പോൾ കോടതിയിൽപ്രോസിക്കൂഷന. വേണ്ടി ഒരു വക്കീല് പോലും ഇല്ലാതിരുന്നതും ജുഡീഷ്യൽ ചരിത്രത്തിലെ അപഹാസ്യവും അശ്ലീലവുമായ സംഭവമായി വിലയിരുത്തപ്പെടും

പബ്ലിക് പ്രോസിക്കൂട്ടർക്ക് എന്ത് നീതിയാണ് ഒരു ക്രിമിനൽ കേസിൽ കിട്ടേണ്ടത്? അദ്ദേഹത്തിന് വിചാരണയ്ക്കായുള്ള സാഹചര്യം ലഭിക്കുക എന്നതാണ് ഉണ്ടാകേണ്ടത്. പ്രതികളെ ശിക്ഷിക്കണമെന്ന് തെളിവുകളും, സാക്ഷിമൊഴികളും മുൻനിർത്തികൊണ്ട് പ്രോസിക്കൂട്ടർക്ക് ആവശ്യപ്പെടാം എന്നാൽ പ്രതികളെ നിർബന്ധമായും ശിക്ഷിച്ചിരിക്കണം എന്ന സൂപ്പർ കോടതി നിലപാടെടുക്കാൻ പ്രോസിക്കൂട്ടറിനു എന്തധികാരമാണുള്ളത്?
ക്രിമിനൽ കേസിൽ പ്രതിയുടെ ദൗർബല്യം പ്രോസിക്കൂഷന്റെ ശക്തിയല്ല. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പ്രതിക്ക് കോടതിയിൽ തെളിയിക്കേണ്ട കാര്യമില്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.

ക്രിമിനൽ കേസുകളിൽ പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്കൂഷൻ അഥവാ സ്റ്റേറ്റ് ബാധ്യസ്ഥമാണ് എന്നും പ്രതിയുടെ ഭാഗത്തുണ്ടാകുന്ന ദൗർബല്യങ്ങൾ പ്രോസിക്കൂഷന്റെ ശക്തിയായി കാണരുതെന്നും സുപ്രീംകോടതി വിധിച്ചു.
ഏത് ഘട്ടത്തിലും കേസ് സംശയാതീതമായി തെളിയിക്കുക എന്നത് പ്രോസിക്കൂഷന്റെ ബാധ്യത ആണെന്നും പ്രതി ദുർബലമായ പ്രതിരോധമാണ് ഉയർത്തുന്നത് എന്നതുകൊണ്ട് പ്രോസിക്കൂഷൻ പറയുന്നതെല്ലാം അംഗീകരിക്കാനാകില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്.
വിചാരണ വേളയിൽ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പ്രതിരോധിക്കുന്നതിനപ്പുറം താൻ കുറ്റം ചെയ്തിട്ടില്ല എന്നു സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കില്ല. അത് തെളിവുകൾ നിരത്തി തെളിയിക്കേണ്ട ബാധ്യത പ്രോസിക്കൂഷനാണ്. തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകണമെന്നും കോടതി ഉത്തരവുണ്ട്.

എതെങ്കിലും കാര്യത്തിൽ പ്രതിക്ക് കോടതിയിൽ കൃത്യമായി മറുപടി നൽകാൻ സാധിക്കാത്തത് പ്രോസിക്കൂഷന്റെ ശക്തിയല്ല കാണിക്കുന്നതെന്നും കൃത്യമായി കേസ് അന്വേഷിച്ച് തെളിവുകൾ സഹിതം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്കൂഷനാണ് ബാധ്യത എന്നും കോടതി പറഞ്ഞിട്ടുണ്ട്.

ദിലീപ് എന്ന പ്രതിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും സാക്ഷിമൊഴികളോ, ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളോ ഇല്ലാത്ത പക്ഷം സാഹചര്യത്തെളിവുകൾ മാത്രം ഉപയോഗപ്പെടുത്തി പ്രതിയെ ശിക്ഷിക്കാനാകില്ല എന്ന് പ്രോസിക്കൂഷന് വ്യക്തമായിട്ടറിയാം. അതിനാൽത്തന്നെ പൊതുബോധത്തെ ഇക്കിളിപ്പെടുത്താനും, പ്രതിയെ സാമൂഹികമായി ഇല്ലായ്മ ചെയ്യാനും ഇപ്പോൾ നടത്തുന്നതുപോലുള്ള ഏഴാംകൂലി പൊറോട്ട് നാടകങ്ങൾ കളിക്കാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല.
#dileepactor #Dileep ##actressassaultcase
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button