KeralaLatest NewsNews

‘2008 ലെ ഈ നിയമം വന്നതിന് ശേഷം വാങ്ങിയ വയലുകള്‍ നികത്തി വീട് വെയ്ക്കാനാവില്ല’: ഹൈക്കോടതി

കൊച്ചി: നെൽവയൽ സംരക്ഷണ നിയമം വന്നതിന് ശേഷം വാങ്ങിയ വയലുകൾ നികത്തി അവിടെ വീട് വെയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. 2008 ന് ശേഷം വാങ്ങിയ വയലുകള്‍ വീട് വയ്ക്കാനായി നികത്താന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2008 വരെ സ്ഥലം വാങ്ങിയവർക്ക് വീട് വെക്കാനായി വയൽ നികത്താമെന്നും, ഇതിനുശേഷം വാങ്ങിയവർക്ക് ഇതിന് അനുമതിയില്ലെന്നുമാണ് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് മുന്‍പ് ഉടമസ്ഥാവകാശമുള്ളവര്‍ക്ക് മാത്രമാണ് വീട് വയ്ക്കാനായി വയല്‍ നികത്താന്‍ അനുമതിയുള്ളത്. വയൽ നികത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഉടമസ്ഥരെ 2008നു മുന്‍പുള്ളവരെന്നും 2008നു ശേഷമുള്ളവരെന്നും വേര്‍തിരിക്കുന്നത് വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍, തണ്ണീര്‍ത്തട നിയമം വന്നതിന് ശേഷവും പാടമാണെന്നറിഞ്ഞ് നിലം വാങ്ങിയവര്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പാടങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍, ഇളവ് അനുവദിച്ചാല്‍ പാടം വ്യാപകമായി നികത്തപ്പെടാനുള്ള കാരണമാവുമെന്ന് കോടതി വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഫുള്‍ബെഞ്ചാണ് ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button