ArticleKeralaLatest NewsNewsWriters' Corner

മംഗളം വിട പറയുമ്പോൾ

മുതലാളിമാരു തമ്മീ ശത്രുതയുണ്ടേലും വാരികകൾക്ക് എന്നാ ശത്രുതയാ

ഈ ലോകം ഇതെങ്ങോട്ടാന്നേ പോകുന്നേ.. കൊറോണ, വില വർദ്ധനവ്, പ്രതിസന്ധികൾ ഒന്നും അവസാനിക്കുന്നില്ലാന്നേ.. അത്തരം ഒരു കാലത്ത് മലയാളത്തിന്റെ യുവതലമുറയെ വായനയുടെ ഹരം കൊള്ളിച്ച ‘മ’ പ്രസിദ്ധീകരണങ്ങളിൽ പ്രധാനിയായ മംഗളത്തിന്റെ അച്ചടി അവസാനിക്കുകയാണേ..
എന്നതാ കാര്യം…

അച്ചടി നിർത്തുന്നൂന്ന്….
അതെന്നാ
ചിലവ് താങ്ങാൻ പറ്റുകേലാന്നേ …
അത് കഷ്ടമായല്ലോന്നേ

മലയാളീടെ ജനപ്രിയ വായനയെ ഇത്രയധികം പരിപോഷിപ്പിച്ച മംഗളം .. എല്ലാ തിങ്കളാഴ്ചകളിലും വായനക്കാരെ തേടി എത്തിയിരുന്ന വാരിക.. പട്ടണങ്ങളിൽ പുസ്തക ശാലകളിലാണേൽ ഗ്രാമങ്ങളിലെവിടാ മംഗളം കിട്ടുന്നേ ? ഓ
അത് നമ്മുടെ മാടക്കടകളിലല്ലിയോ കിട്ടുക …
അതേന്നേ മാടക്കട….
നല്ല സ്റ്റെലൻ കടയാന്നേ

പലകയടിച്ച തട്ടും.. പെട്ടി നിറയെ വട്ട് സോഡയും … മൂലയിലൊരു ചുണ്ണാമ്പു കുടുക്കയും… അലക്ഷ്യമായി പലക തട്ടിലിട്ടിരിക്കുന്ന വെറ്റിലകളും പാക്കുകളും ..മാടക്കടയുടെ മേൽ തട്ടിൻമേൽ വലിച്ചുകെട്ടിയ ചാക്ക് നൂൽ ചരടിൽ തൂങ്ങിക്കിടക്കുന്ന സാധനമാ മംഗളം … നല്ല സുന്ദരിക്കിടാത്തിയുടെ കിടിലൻ ചിത്രവുമായിട്ടാ ചരടിൽ കിടക്കുന്നേ
ഇപ്പുറത്ത് മുട്ടിയുരുമ്മി നമ്മുടെ മ പ്രമാണി. മനോരമയുമുണ്ടാകില്ലയോ … മാമൻ മാപ്പിളേടെ മലയാള മനോരമ തന്നെ.

read also: ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥി പ്രവാഹം

നമ്മുടെ എം സി വർഗ്ഗീസാന്നേ മംഗളം വാരിക ആരംഭിച്ചേ

അതേന്നേ .1969ൽ ആണ് വാരിക വന്നേക്കുന്നേ .അതോടെ വർഗ്ഗീസ് മംഗളം വർഗ്ഗീസായന്നേ… ജനപ്രിയ രസക്കൂട്ടുകളല്ലിയോ വാരിക വാരി വിതറിയത്. അതേന്നേ നല്ല ഗംഭീരൻ ഐറ്റംസ് ആയിരുന്നേ.. മംഗളം വളർന്ന് വളർന്ന് വലിയ റെക്കോഡ് വരെ നേടിയില്ലിയോ ? അതെന്നാന്നേയ്.. 17 ലക്ഷം കോപ്പികളാന്നേ 1985 ൽ അച്ചടിച്ചേ…… മനോരമയച്ചായന് അതിനെ മറികടക്കാൻ കഴിഞ്ഞില്ലാന്നേ

മുതലാളിമാരു തമ്മീ ശത്രുതയുണ്ടേലും വാരികകൾക്ക് എന്നാ ശത്രുതയാ … പെട്ടിക്കടയിലെ ചരടിൻമേൽ തലകീഴായി തൂങ്ങിക്കിടക്കുമ്പോൾ ..

തിങ്കളാഴ്ച രാവിലെ മുതലേ എന്നാ തിരക്കാന്നറിയോ മാടക്കടലേ.. മംഗളം കിട്ടാൻ ….. കഴിഞ്ഞാഴ്ച വായിച്ചേൻ്റ ബാക്കി വായിക്കാനുള്ള ‘ആക്രാന്തമാണേ ‘ തുടരും എന്ന കുറിപ്പിലൂടെ വലിയൊരു ജനതയെ വായനക്കായി കാത്തിരിക്കാൻ പ്രേരിപ്പിച്ച പ്രസിദ്ധീകരണം …

സുധാകർമംഗളോദയം , എൻ.കെ ശശിധരൻ ,കമലാ ഗോവിന്ദ് ,സി.വി നിർമ്മല , ജോയ്സി, കെ കെ സുധാകരൻ, മെഴുവേലി, കോട്ടയം പുഷ്പനാഥ്‌, കെ വി അനിൽ തുടങ്ങി അനേകം പേരുടെ നോവലുകൾ. കൃഷ്ണപ്പരുന്ത്, ചുവപ്പ് കൂടാരം, താലി തുടങ്ങിയ അനവധിയനവധി നോവലുകൾ………..

ത്രില്ലർ നോവലു വേണോ ? കുടുംബ നോവൽ വേണോ? പ്രണയ നോവൽ വേണോ ? ഹൊറർ നോവൽ വേണോ ? യെന്നാ വേണേലും മംഗളം തരുമെന്നേ… അതും തുച്ഛമായ വിലയിൽ

നോവലുകൾ മാത്രമോ ? അതെന്ന പറച്ചിലാ.. കാർട്ടൂണുകൾ , ഫീച്ചറുകൾ, വഴിവിളക്കുകൾ , അങ്ങിനെയങ്ങനെ മിനിക്കഥകൾ വരെയുള്ള നീണ്ട നിരതന്നെയുള്ളത് മറന്നുപോയോ
പിന്നേ മറക്കാം പറ്റുവോ?

അനിൽകുമാർ റാന്നി തയ്യാറാക്കിയിരുന്ന ഇൻവെസ്റ്റിഗേഷൻ സ്റ്റോറികൾ .. എന്നാ ഐറ്റമാരുന്നു .. ഇപ്പോഴത്തെ പാൽക്കുപ്പികൾക്കിതു വല്ലതും അറിയുമോ ?

കോട്ടയം ആർട്ട് …. ഭയങ്കരമായിരുന്നേ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ .. ഉടലഴകളവുകൾ ഒത്തിണങ്ങിയ തരുണീമണികളുടെ ചിത്രങ്ങൾ വാരികയെ അത്യാകർഷകമാക്കിയിരുന്നേ

മoഗളം – മനോരമ കച്ചോടമൽസരം ഭീകരമായി നടന്നുന്നേ… ഒടുക്കമെന്നാ നടന്നേ
എഴുത്തുകാരെ ചാക്കിട്ടുപിടുത്തം കോട്ടയത്തെ ലോഡ്ജുകളിലാന്നേൽ നോവൽ വിസ്ഫോടനങ്ങളല്ലിയോ നടന്നേ… ഒരു മുറിയിൽ ‘സുധാകർ മംഗളോദയമുണ്ടേൽ അപ്പുറത്താരാ
ഓ അത് നമ്മുടെ ജോയ്സിയല്ലേ ….. കുടുംബ നോവലും സസ്പെൻസ് നോവലും ഓരോരോ പേപ്പറിൽ വിരിയുകയല്ലായിരുന്നോ

പിന്നല്ലാതെ…

ഒടുക്കം .. മoഗളം – മനോരമ മത്സരത്തിൻ്റെ ക്ലെമാക്സ്.. – ഒന്നിൽ നിർത്തിയ നോവൽ മറ്റൊന്നിൽ അച്ചടിക്കുക, എഴുത്തുകാരെ മറുകണ്ടം ചാടിക്കുക ആകെ അലുഗുലുത്തായ ന്നേ..

ഒരു മാതിരി ശാസ്ത്രി റോഡിലെ ചളുക്കാ പുളുക്കാ ട്രാഫിക് ജംഗ്ഷനിലെ കളി പോലായിപ്പോയില്ലോ..

എന്നായാലും മംഗളം ഗംഭീരമായിരുന്നു.. അതേന്നേ.. ഈ നെറ്റും ഗൂഗിളും എഫ് ബിയുമൊക്കെ വരും മുന്നേ എന്നാ ചിത്രങ്ങളായിരുന്നു വാരികയിൽ … നല്ല കിടിലൻ ചിത്രങ്ങൾ.

മംഗളം ഒരു തലമുറയുടെ ജീവനായിരുന്നേ … ലക്ഷക്കണക്കിന് ആളുകളെ രസിപ്പിച്ച വാരികയായിരുന്നേ മംഗളം …. ആ ഒരു തലത്തിൽ മംഗളം ജനപ്രിയ വായനയിൽ ചരിത്രപരമായ ഇപെടലായിരുന്നേ. ആന്നേ

നമ്മുടെ മുഖ്യധാരൻമാരും പണ്ഡിതൻമാരും അംഗീകരിക്കുകേലാന്നേ…. എന്നാലും ഇത് ഒള്ളതു തന്നാ …..

കൊറോണക്കാലം വറുതിക്കാലം തന്നെയായിരുന്നു .ഒരുപാട് സമാന്തര പ്രസിദ്ധീകരണങ്ങൾക്ക് മാന്യമായി പിരിഞ്ഞു പോകാൻ അത് അവസരമൊരുക്കീ .
അതേന്നേ കുറേ ചപ്പ് ചവറ് പ്രസിദ്ധീകരണങ്ങൾ അങ്ങനെ തീർന്നെന്നേ….
അതൊക്കെ ശരിയാന്നേ എന്നാലും….
മംഗളം നിലയ്ക്കുമ്പോ.. ഒരു സങ്കടമാ .. എന്നു പറഞ്ഞാ പിന്നെ അത് അങ്ങനാണേ കൊച്ചിലേ മുതലു കണ്ടു വളർന്ന തല്ലിയോ.. ഏറെ നോവലുകൾ വായിച്ചു തള്ളിയതല്ലോ. .. സിനിമാ ഡയലോഗുകൾ കാണാതെ പഠിക്കുന്ന കാലത്തിനു മുന്നേ നോവലുകളുടെ ഡയലോഗുകൾ കാണാപാഠമായിരുന്നു

എല്ലാം മറയുകയാണ്.
മംഗളവും …

ഇനി ഇതു പോലൊരു പ്രസിദ്ധീകരണം ഉണ്ടാവുകയില്ലാന്നേ. മംഗളത്തിൻ്റെ ദൗത്യം കഴിഞ്ഞു ..
എന്നാ പിന്നെ
പിന്നെ
സ്മൃതിപഥത്തിൽ നിലനിർത്താം………..

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button